കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അൽപ്പം ഞെട്ടൽ സമ്മാനിച്ചാണ് മലയാളി താരമായ പ്രശാന്ത് ക്ലബ്ബ് വിടാനൊരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നത്.
സീസണിലെ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതിന് ശേഷവും, കൂടാതെ എന്തുകൊണ്ടാണ് ഒരു താരവുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാർ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത് എന്ന സംശയങ്ങളെല്ലാം ആരാധക മനസ്സിലുണ്ട്.
2023 വരെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള 25 വയസുകാരനായ പ്രശാന്ത് മോഹനെ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിനു ട്രാൻസ്ഫർ ഫീ ലഭിക്കുമായിരുന്നു.
അതിനാൽ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാതെ താരത്തിന്റെ കരാർ അവസാനിപ്പിച്ച് ഫ്രീ ഏജന്റ് ആകുന്നതിനു പിന്നിൽ കേരള ബ്ലാസ്റ്റേഴ്‌സ് എന്താണ് മനസ്സിൽ കണ്ടിരിക്കുന്നത് എന്നതാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അറിയേണ്ടത്.
അതിന് ഉത്തരം ചൂണ്ടുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം താരമായ മുഹമ്മദ് ഐമനിലേക്കാണ്. ലക്ഷ്വദീപ് സ്വദേശിയായ ഈ യുവതാരം 3 ഗോളും 1 അസിസ്റ്റുമായി ഡ്യൂറണ്ട് കപ്പിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുകോമാനോവിച് തയ്യാറാക്കിയ താരങ്ങളുടെ പ്രകടനത്തെ സൂചിപ്പിക്കുന്ന പ്രോഗ്രസ്സ് റിപ്പോർട്ടിൽ പ്രശാന്ത് മോഹൻ അത്ര മികച്ച നിലയിലല്ല.
അതിനാൽ പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങുമ്പോഴേക്കും പ്രശാന്തിന് പകരം മികച്ച ഫോമിൽ കളിക്കുന്ന യുവതാരങ്ങളെ ടീമിലെത്തിക്കണമെന്ന ഉദ്ദേശ്യമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വീകരിച്ചത്.
അതുകൊണ്ട് തന്നെയാണ് ട്രാൻസ്‌ഫർ വിൻഡോ അവസാനിച്ചതിന് ശേഷം നടന്ന ഡ്യൂറണ്ട് കപ്പിൽ മികച്ച പ്രകടനം നടത്തിയ യുവമുന്നേറ്റ നിര താരം മുഹമ്മദ് ഐമനെ ടീമിലേക്ക് കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.
ഈയൊരു സാഹചര്യത്തിലാണ് പ്രശാന്തിന്റെ കരാർ അവസാനിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറായത്. പ്രശാന്തിന് പകരം മുഹമ്മദ് ഐമൻ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീം കുപ്പായത്തിൽ പന്ത് തട്ടിയേക്കും.