ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് 3 താരങ്ങളെ വിറ്റഴിക്കാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. റുയിവാ ഹോർമിപാ, ബ്രയിസ് മിറാണ്ട, ബിദ്യസാഗർ സിംഗ് എന്നീ 3 താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് വിറ്റഴിക്കാൻ ശ്രമിക്കുന്നത് എന്ന റിപ്പോർട്ട് ഐഎഫ്ടി ന്യൂസ് മീഡിയയയാണ് പുറത്ത് വിട്ടത്. പ്രസ്തുത റിപ്പോർട്ട് ഐ എഫ്ടിയെ ഉദ്ധരിച്ച് ബ്ലാസ്റ്റേഴ്‌സ് എക്സ്ട്രാ എന്ന എക്സ് ഹാൻഡിലും പങ്ക് വെച്ചിരുന്നു.
ഇതിൽ ബിദ്യാസാഗർ സിങ്ങിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ താരത്തിന് ബ്ലാസ്റ്റേഴ്‌സ് നിരയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇന്ത്യൻ ഇന്റർനാഷണൽ ഇഷാൻ പണ്ഡിത തന്നെ അവസരത്തിനായി കഷ്ടപ്പെടുമ്പോൾ ബിദ്യാസാഗറിന് ബ്ലാസ്റ്റേഴ്‌സിൽ വലിയ ഭാവിയില്ല.
കേരളാ ബ്ലാസ്റ്റേഴ്‌സിനായി ചരിത്രത്തിൽ ആദ്യമായി ഹാട്രിക് നേടിയ ഇന്ത്യൻ താരമായിട്ട് പോലും ബിദ്യ ഇപ്പോഴും സൈഡ് ബെഞ്ചിൽ തന്നെയാണ്.
ബിദ്യയെ ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിക്ക് കൈമാറാനാണ് സാധ്യതകൾ. കാരണം കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തെ പഞ്ചാബിന് നൽകാൻ ബ്ലാസ്റ്റേഴ്‌സ് നീക്കം നടത്തിയിരുന്നു. പഞ്ചാബും താരത്തിൽ ആഗ്രഹം പ്രകടപ്പിച്ചിരുന്നു.
സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമാണ് ബിദ്യയെ കൈമാറാനുള്ള ഡീൽ ഇരു ക്ലബ്ബുകളും നടത്തിയത്. എന്നാൽ ട്രാൻസ്ഫർ വിപണിയുടെ അവസാന ദിവസമായതിനാൽ ചില പേപ്പർ വർക്കുകൾ പൂർത്തികരിക്കാൻ ഇരു ക്ലബ്ബുകൾക്കും സാധിച്ചിരുന്നില്ല. ഇതോടെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഈ നീക്കം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു.
അന്ന് പൂർത്തീകരിക്കാൻ സാധിക്കാത്ത പേപ്പർ വർക്കുകൾ ഇത്തവണ പൂർത്തികരിച്ച് താരത്തെ പഞ്ചാബിന് തന്നെ കൈമാറാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. പഞ്ചാബിന് താരത്തിൽ ഇപ്പോഴും താല്പര്യമുള്ളതിനാൽ ഈ ഡീൽ എത്രയും പെട്ടെന്ന് തന്നെ നടക്കാനാണ് സാധ്യത.