ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ 150-മത് മത്സരം കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ അവരുടെ മൈതാനത്ത് വെച്ച് തോൽപിച്ചുകൊണ്ട് വിജയവഴിയിൽ തിരികെയെത്തി.
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ മത്സരം വിജയിച്ച്തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് പിന്നീടുള്ള മൂന്നു മത്സരങ്ങളും തുടർച്ചയായി പരാജയപ്പെട്ടത് ആരാധകരെ നിരാശയിലാക്കിയിരുന്നു, എന്നാൽ നോർത്ത് ഈസ്റ്റിനെതിരെ നേടിയ ഈ വിജയം വീണ്ടും ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് .
ഗുവാഹതിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യൂണിഫോം vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം തുടങ്ങി ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകൾ വരുന്നത്. 56-മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിലെ ആദ്യ ഗോളുമായി ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റാകോസ് ലീഡ് നേടികൊടുത്തപ്പോൾ, പകരക്കാരനായി ഇറങ്ങിയ സഹൽ അബ്ദുൽ സമദാണ് ഇരട്ടഗോളുകൾ നേടുന്നത്.
രാഹുലിന്റെ അസിസ്റ്റിൽ നിന്നും ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയ സഹൽ ഇഞ്ചുറി ടൈമിൽ ഒരു ഗോൾ കൂടി നേടിയതോടെ മത്സരം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയായിരുന്നു. അവസാന വിസിൽ വരെ ലീഡ് കാത്തുസൂക്ഷിച്ച ബ്ലാസ്റ്റേഴ്‌സ് വിലപ്പെട്ട മൂന്നു എവേ പോയന്റുമായാണ് കളം വിടുന്നത്.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 6 പോയന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്കുയർന്നു, വീണ്ടും തോൽവി വഴങ്ങിയതോടെ അഞ്ചിൽ അഞ്ച് മത്സരങ്ങളും തോൽവിയറിഞ്ഞ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവസാന സ്ഥാനക്കാരായി തുടരുകയാണ്. നാളെ നടക്കുന്ന അടുത്ത ഐഎസ്എൽ മത്സരത്തിൽ മുംബൈ സിറ്റി എഫ്സി vs എടികെ മോഹൻ ബഗാനെ നേരിടും.