നോർത്ത് ഈസ്റ്റ് യുണൈറ്റഡിനേതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മിന്നുന്ന വിജയമാണ് ഇന്നലെ ഗുവാഹതി സ്റ്റേഡിയത്തിൽ വെച്ച് നേടിയെടുത്തത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ സ്കോർ ചെയ്താണ് ബ്ലാസ്റ്റേഴ്‌സ് വിജയിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിലെ ആദ്യ ഗോളുമായി ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റാകോസും പകരക്കാരനായി കളത്തിലെത്തിയ മലയാളി താരം സഹൽ അബ്ദുസമദ് നേടുന്ന ഇരട്ടഗോളുകളാണ് ബ്ലാസ്റ്റേഴ്സിനു എവേ ഗ്രൗണ്ടിൽ വിജയമൊരുക്കിയത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ 150-മത് മത്സരം കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഒരു പൊൻതൂവൽ സ്വന്തമാക്കിയിരിക്കുകയാണ് സഹൽ അബ്ദുസമദ്. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ജേഴ്സിയണിയുന്ന താരമെന്ന റെക്കോർഡാണ് സഹൽ സ്വന്തമാക്കിയത്.
76 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ കളിച്ച സന്ദേശ് ജിങ്കന്റെ റെക്കോർഡ് മറികടന്നാണ് ഇന്നലെ സഹൽ 77-മത് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് വേണ്ടി കളത്തിലെത്തിയത്. തുടർന്ന് രണ്ട് ഗോളുകൾ നേടിയ സഹൽ ബ്ലാസ്റ്റേഴ്സിനു വിജയത്തിലെത്തിച്ചതും ഇരട്ടിമധുരമാണ്.
2017-ൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലെത്തുന്ന സഹൽ, അടുത്ത സീസണിൽ തന്നെ മെയിൻ ടീമിലൂടെ തന്റെ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റവും കുറിച്ചു, 77 മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ നേടിയ താരം നിരവധി അസിസ്റ്റുകളും നേടിയിട്ടുണ്ട്. 25-വയസുകാരനായ താരം നിലവിൽ ഇന്ത്യൻ ദേശീയ ടീമിലെയും നിറസാന്നിധ്യമാണ്.