ഇത്തവണ ഐലീഗ് ജേതാക്കളായ മൊഹമ്മദൻസ് അടുത്ത സീസണിൽ ഐഎസ്എൽ കളിയ്ക്കാൻ തയാറെടുക്കുകയാണ്. 133 വർഷത്തെ പാരമ്പര്യവുമായാണ് അവർ ഇന്ത്യയിലെ പ്രഥമ ഡിവിഷനിൽ പന്ത് തട്ടാനെത്തുന്നത്.
കഴിഞ്ഞ സീസണിൽ ഐ ലീഗിൽ നിന്നും പ്രൊമോഷൻ ലഭിച്ച് ഐഎസ്എല്ലിൽ എത്തിയ ടീമാണ് പഞ്ചാബ് എഫ്സി. എന്നാൽ ഐഎസ്എല്ലിൽ വലിയ ചലനമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ മൊഹമ്മദന്സിന്റെ വരവ് അങ്ങനെയല്ല. പഞ്ചാബ് സ്വീകരിച്ച രീതിയിൽ നിന്നും വ്യത്യസ്തമായ പദ്ധതികളോടെയാണ് അവർ ഐഎസ്എല്ലിലേക്ക് വരുന്നത്.
പഞ്ചാബ് ഐഎസ്എല്ലിൽ എത്തിയപ്പോൾ അവർ വമ്പൻ ട്രാൻഫറുകളൊന്നും നടത്തിയിരുന്നില്ല. ഐ ലീഗിലെ ടീമിൽ ചെറിയ മാറ്റം വരുത്തിയാണ് അവർ ഐഎസ്എല്ലിൽ ഇറങ്ങിയത്. മികച്ച ഇന്ത്യൻ ആഭ്യന്തര താരങ്ങൾ പോലും അവർക്കുണ്ടായിരുന്നില്ല.
എന്നാൽ മൊഹമ്മദൻസ് ഐഎസ്എല്ലിൽ എത്തുമ്പോൾ ഐഎസ്എല്ലിലെ പല വമ്പൻ താരങ്ങളെയും റാഞ്ചിക്കൊണ്ട് ഐഎസ്എൽ കളിക്കാനാണ് അവർ പദ്ധതിയിടുന്നത്. കൂടാതെ ബ്ലാസ്റ്റേഴ്സിൽ നിന്നടക്കം ഒരുപിടി മികച്ച യുവതാരങ്ങളെ മൊഹമ്മദൻസ് ലക്ഷ്യം വെച്ചിരിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
133 വർഷത്തെ പാരമ്പര്യം എന്ന ടാഗ് ലൈൻ തന്നെ മതിയാവും അവർക്ക് ഇന്ത്യയിലെ മികച്ച യുവതാരങ്ങളെ ആകർഷിപ്പിക്കാൻ. കൂടാതെ സാമ്പത്തികമായി അത്യാവശ്യം മുന്നിൽ നിൽക്കുന്ന ക്ലബാണ് മൊഹമ്മദൻസ് എന്നതിനാൽ ഐഎസ്എല്ലിലെ മികച്ച വിദേശ താരങ്ങളെ റാഞ്ചാനും അവർ മടി കാണിക്കില്ല.