ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യൻമാർ മുന്നോട്ട്.. ഗുവാഹതിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിലാണ് ഹൈദരാബാദ് എഫ്സി തകർപ്പൻ വിജയം സ്വന്തമാക്കുന്നത്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ മൈതാനത്തു വെച്ച് ആരംഭിച്ച മത്സരത്തിന്റെ 13-മിനിറ്റിൽ തന്നെ നൈജീരിയൻ താരം ബർത്തലോമിയോ ഓഗ്ബച്ചയിലൂടെ ഹൈദരാബാദ് ഗോളടിച്ചു തുടങ്ങി.
പിന്നീട് രണ്ടാം പകുതിയിൽ നർസാരിയിലൂടെയും ഹെരേരയിലൂടെയും ഗോളുകൾ കണ്ടെത്തിയ മനോലോ മാർക്കസിന്റെ ചുണകുട്ടികൾ മത്സരം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിക്കുകയും വിലപ്പെട്ട മൂന്നു പോയന്റുകളുമായി നാട്ടിലേക്ക് മടങ്ങി.
മത്സരത്തിനിടെ ഹൈദരാബാദ് എഫ്സിക്ക് ലഭിച്ച പെനാൽറ്റി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ തടഞ്ഞിട്ടു. മത്സരത്തിൽ ഇരുടീമുകളും മികച്ച പ്രകടനം നടത്തിയെങ്കിലും അൽപ്പം മുന്നിട്ട് നിന്നത് സന്ദർശകരായിരുന്നു.
കഴിഞ്ഞ മത്സരത്തിലും ബാംഗ്ലൂരു എഫ്സിയോട് പരാജയപ്പെട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എല്ലായിപ്പോഴത്തെയും പോലെ ഇത്തവണയും അവസാന സ്ഥാനക്കാരാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഐഎസ്എല്ലിലെ അടുത്ത മത്സരത്തിൽ നാളെ രാത്രി 7:30ന് ചെന്നൈയിൻ എഫ്സിയും ബാംഗ്ലൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടും.