കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള പോരാട്ടവീര്യത്തിന് ഒരുപാട് കാരണങ്ങളുണ്ട്. എന്നാൽ എല്ലാ കാരണങ്ങൾക്കും മൂർച്ച കൂട്ടിയത് കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ റഫറി ക്രിസ്റ്റൽ ജോണിന്റെ മണ്ടൻ തീരുമാനവും അതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കളം വിട്ടതുമാണ്.
ഈ സംഭവത്തിന് ശേഷം ഈ സീസണിൽ കൊച്ചിയിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തുകയും ആദ്യ പ്രതികാരം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അവരെ അവരുടെ മണ്ണിൽ പരാജയപ്പെടുത്തിയാൽ മാത്രമേ ഈ പ്രതികാരത്തിന് ഒരു പൂർണത വരുകയുള്ളു.
ബെംഗളൂരുവിനെതിരെയുള്ള ഈ പ്രതികാരപോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിലേക്ക് വരുന്ന ആദ്യ രൂപമാണ് ബ്ലാസ്റ്റേഴ്സിന്റെ ഇറങ്ങിപോകലിന് കാരണമായ മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റൽ ജോൺ. കേട്ട് കേൾവിയില്ലാത്ത ഫുട്ബോൾ നിയമത്തിന് പച്ചക്കൊടി കാണിച്ച ക്രിസ്റ്റൽ ജോൺ കാരണം നഷ്ടമായത് അന്നത്തെ ബ്ലാസ്റ്റേഴ്സിന്റെ കിരീടപ്രതീക്ഷകൾ കൂടിയാണ്. ഒപ്പം ആശാന് നേരിടേണ്ടി വന്ന വിലക്കും പിഴയും.ക്രിസ്റ്റൽ ജോൺ കഴിഞ്ഞാൽ പ്രതികാരം സുനിൽ ഛേത്രിയോടാണ്. ക്രിസ്റ്റൽ ജോണിന്റെ മണ്ടത്തരത്തിന് ഒപ്പം നിന്ന് ഛേത്രി ഫുട്ബാളിന്റെ മാന്യതയും നിയമങ്ങളും മറന്നു.
ഇരുവരും കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് മറക്കാൻ പാടില്ലാത്ത മറ്റൊരു മുഖമാണ്, ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ റയാൻ വില്യംസ്. കൊച്ചിയിലെ ഉദ്‌ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരം ഐബാൻ ദോഹലിംഗിനെ പരസ്യമായി വംശീയ അധിക്ഷേപം നടത്തിയ താരം.
ബെംഗളൂരു എഫ്സിയിൽ കളിക്കുന്നു എന്ന കാരണത്താൽ മാത്രം നിയമനടപടികളിൽ നിന്ന് രക്ഷപെട്ട വില്യംസും ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രതികാര പുസ്‌തകത്തിലെ മറ്റൊരു മുഖമാണ്.