അഡ്രിയാൻ ലൂണ, നോഹ സദോയി എന്നീ വിദേശ താരങ്ങളുടെ കാര്യം മാത്രമാണ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉറപ്പുള്ളു. ബാക്കിയുള്ളവരുടെ കാര്യം ഇപ്പോഴും സംശയത്തിലാണ്. മിലോസ് ഡ്രിങ്കിച്ച് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് റൂമറുകളുണ്ടെങ്കിലും താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയതായി ഔദ്യോഗിക സ്ഥിരീകരണമോ വിശ്വാസ യോഗ്യമായ ഉറവിടങ്ങളോ ഇല്ല.
ഇതിനിടയിൽ ബ്ലാസ്റ്റേഴ്‌സുമായി ഏറ്റവും കൂടുതൽ റൂമറുകൾ പ്രചരിച്ച താരമാണ് സ്വീഡിഷ് മിഡ്ഫീൽഡർ മാഗ്നസ് എറിക്‌സൺ. നേരത്തെ എംഎൽഎസിൽ സ്റ്റാറേയ്ക്ക് കീഴിൽ കളിച്ച താരമാണ് മാഗ്നസ്. ഇപ്പോൾ താരം കളിക്കുന്നത് സ്വീഡിഷ് ലീഗിലാണ്. താരം ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് റൂമറുകളുണ്ടായിരുന്നു.
എന്നാൽ താരത്തിന്റെ കാര്യത്തിൽ ചില സംശയങ്ങൾ കൂടി ഇപ്പോൾ ഉടലെടുക്കുകയാണ്. താരത്തെ സ്വന്തമാക്കാൻ സ്റ്റാറേയ്ക്ക് താൽപര്യമുണ്ടെന്നാണ് സ്വീഡിഷ് പോഡ്കാസ്റ്റിങ് ചാനലായ ഫുട്ബോൾസ് മോർഗൻ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റാറേയുമായി ഫുട്ബോൾ മോർഗൻ പോഡ്കാസ്റ്റ് അടക്കം നടത്തിയിരുന്നു. ഇതിനെ ഉദ്ധരിച്ചാണ് മാഗ്‌നസിനെ സ്വന്തമാക്കാൻ സ്റ്റാറേയ്ക്ക് താൽപര്യമുണ്ടെന്ന വാർത്തകൾ വന്നത്.
എന്നാൽ സംഭവത്തിൽ മറ്റൊരു ട്വിസ്റ്റ് കൂടി ഉണ്ടായിരിക്കുകയാണ്. പ്രമുഖ മാധ്യമമായ ഖേൽ നൗവിന്റെ കോൺടെന്റ് റൈറ്റർ അലെൻ തന്റെ എക്സ് പ്ലാറ്റ്ഫോമിൽ പങ്ക് വെച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സ് മാഗ്നസുമായി ചർച്ചകൾ നടത്തുകയോ ഓഫറുകൾ മുന്നോട്ട് വെയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ്.
ഇതോടെയാണ് താരത്തിന്റെ കാര്യത്തിൽ ആരാധകർക്ക് സംശയമുണ്ടായിരിക്കുന്നത്. അതേ സമയം സ്റ്റാറേയ്ക്ക് താരത്തെ സ്വന്തമാക്കാൻ ആഗ്രഹവുമുണ്ടെങ്കിലും താരവുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയിട്ടില്ല എന്നതാവാം കാരണമെന്നും ചില ആരാധകർ കണക്ക് കൂട്ടുന്നു.