ഫുട്ബോൾ ക്ലബുകൾ കളിക്കളത്തിന് പുറത്തും വ്യവസായ സംരംഭങ്ങൾ ആരംഭിക്കാറുണ്ട്. ക്ലബ്ബിന്റെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ക്ലബ്ബുകൾ ചെയ്യുന്നത്. ടിക്കറ്റ് വിൽപന, ജേഴ്‌സി വിൽപന, സീസണൽ ടിക്കറ്റ് തുടങ്ങിയവ ക്ലബ്ബുകളുടെ കളിക്കളവുമായി ബന്ധപ്പെട്ട് ചെയ്യുന്ന വ്യവസായമാണ്. എന്നാൽ കളിയുമായി യാതൊരു ബന്ധമില്ലാത്ത മേഖലയിലും ഫുട്ബോൾ ക്ലബ്ബുകൾ അവരുടെ കൈയ്യൊപ്പ് പതിപ്പിക്കാറുണ്ട്. ലോകത്തിലെ പല വമ്പൻ ക്ലബ്ബുകൾ പോലും അവരുടെ സ്റ്റേഡിയങ്ങൾ നോൺ സീസണൽ സമയത്ത് വിവാഹത്തിനും മറ്റു പരിപാടികൾക്കും നൽകാറുണ്ട് എന്നുള്ളത് ഇതിന് ഉദാഹരണമാണ്.
ഐഎസ്എല്ലിലെ കേരളത്തിന്റെ സ്വന്തം ക്ലബായ കേരളാ ബ്ലാസ്റ്റേഴ്സും ഇപ്പോൾ കളിക്കളത്തിന് പുറത്ത് ഒരു വ്യവസായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് ഹൗസ് ഓഫ് കെബിഎഫ്സിയിലൂടെ എഫ്എംസിജി വിപണിയിലേക്ക് പ്രവേശിക്കുകയാണ്. ക്രെവിന്‍’ എന്ന ബ്രാന്‍ഡിന് കീഴില്‍ പുതിയ ശ്രേണിയിലുള്ള ബനാന ചിപ്സുകളുടെ ലോഞ്ചിങ് ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.ഹൗസ് ഓഫ് കെബിഎഫ്സിയുടെ ആദ്യ ഡയറക്ട് ടു കണ്‍സ്യൂമര്‍ ബ്രാന്‍ഡാണ് ക്രെവിന്‍’.
എല്ലാ കാര്യങ്ങളിലും ആരാധകരുടെ പങ്കാളിത്തം വിലമതിക്കുന്ന ഒരു ക്ലബ് എന്ന നിലയില്‍, കേരളത്തിന്റെ രുചികളും പാരമ്പര്യങ്ങളും ആഘോഷിക്കുന്ന ഒരു ഉല്‍പ്പന്നം വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ് എന്നാണ് ക്രെവിന്‍ ബനാന ചിപ്സുകളുടെ ലോഞ്ചിങ് പരിപാടിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞത്.
ക്ലാസിക് സാള്‍ട്ടഡ്, പെരി-പെരി, സ്പാനിഷ് ടാംഗോ ടൊമോറ്റോ, സോര്‍ ക്രീം & ഒനിയന്‍ എന്നിങ്ങനെ നാല് വ്യത്യസ്ത രുചികളിലായിരിക്കും ഈ ഉൽപന്നം ലഭ്യമാവുക.25 ഗ്രാം, 50 ഗ്രാം എന്നീ അളവുകളിലുള്ള പായ്ക്കറ്റുകളായിരിക്കും ക്രെവിൻ വില്‍പനയ്ക്കെത്തുക.കെബിഎഫ്സിയുടെ വെബ്സൈറ്റില്‍ നിന്നോ, അടുത്തുള്ള ഏതെങ്കിലും റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നോ പുതിയ ഉത്പന്നം നേരിട്ട് ഓര്‍ഡര്‍ ചെയ്യാനാവും.
ഐഎസ്എൽ ക്ലബുകളൊന്നും വലിയ രീതിയിൽ ലാഭത്തിലാകാത്ത സാഹചര്യത്തിൽ ക്ലബ്ബിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഇത്തരത്തിലുള്ള വ്യവസായങ്ങൾ ഉപകരിക്കും. ഭാവിയിൽ സ്വന്തമായി ഒരു സ്റ്റേഡിയം അടക്കം ആഗ്രഹിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആദ്യ സ്വപ്‍നങ്ങൾ ഈ നീക്കത്തിലൂടെയെങ്കിലും ആരംഭിക്കാം. ബനാന ചിപ്സിന് പുറമെ ഭാവിയിൽ മറ്റ് ബിസിനസ് സംരംഭങ്ങളും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നു എന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ.