ബംഗളൂരുവിനെതിരായുള്ള നോക്ക്ഔട്ട് മത്സരത്തിലെ വിവാദങ്ങളിൽ പ്രതിഷേധിച്ച് കളം വിട്ടതിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെയും കഴിഞ്ഞദിവസം എ ഐ എഫ് എഫ് ശിക്ഷ വിധിച്ചിരുന്നു.
ക്ലബ്ബിന് നാല് കോടി രൂപ പിഴയും പരിശീലകന് പത്തുമത്സരങ്ങളിൽ വിലക്കും 5 ലക്ഷം രൂപയുമാണ് എ ഐ എഫ് എഫ് വിധിച്ചത്. കൂടാതെ സംഭവത്തിൽ പരസ്യമായി മാപ്പ് പറയാനും ക്ലബ്ബിനോടും പരിശീലകനോടും എ ഐ എഫ് എഫ് നിർദ്ദേശിച്ചിട്ടുണ്ട്. മാപ്പ് പറഞ്ഞില്ലെങ്കിൽ ക്ലബ്ബിന്റെ പിഴ നാല് കോടിയിൽ നിന്ന് ആറു കോടിയിലേക്കുയർത്തും പരിശീലകന്റെ പിഴ 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷത്തിലേക്കും ഉയർത്തും.
പിഴത്തുക വലുതാണെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റവും കൂടുതൽ തലവേദനയിലാഴ്ത്തുന്നത് പരിശീലകനുള്ള 10 മത്സരങ്ങളിലെ വിലക്കാണ്. എ ഐ എഫ് എഫിന്റെ കീഴിൽ നടക്കുന്ന 10 മത്സരങ്ങളിൽ ആണ് വിലക്കുള്ളത്. വരാനിരിക്കുന്ന സൂപ്പർ കപ്പും അടുത്ത സീസണിലെ ഐഎസ്എൽ മത്സരങ്ങളും ഈ വിലക്കിൽ ഉൾപ്പെടും.
വിലക്ക് വന്നതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് സൂപ്പർ കപ്പിൽ ടീമിനെ പരിശീലിപ്പിക്കാനാവില്ല എന്ന് ഉറപ്പായിരിക്കുകയാണ്. സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽ കളിച്ചാലും ആറു മത്സരങ്ങൾ മാത്രമേ ബ്ലാസ്റ്റേഴ്സിന് കളിക്കാൻ സാധിക്കൂ. ഇതിന് പിന്നാലെ അടുത്ത സീസൺ ഐഎസ്എല്ലിലെ നാലു മത്സരങ്ങൾക്ക് കൂടി ഇവാൻ ആശാന് വിലക്ക് ലഭിക്കും.
അതിനാൽ വരാനിരിക്കുന്ന സൂപ്പർ കപ്പിലേക്കും വുകമനോവിച്ചിന് നഷ്ടമാകുന്ന ഐഎസ്എൽ മത്സരങ്ങളിലും ടീമിനെ പരിശീലിപ്പിക്കാൻ ഒരു പരിശീലകൻ വേണം. ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് സൂപ്പർ കപ്പിൽ ഇഷ്ഫാഖ് അഹമ്മദ് ആയിരിക്കും ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുക. ഇവാൻ ആശാന് നഷ്ടമാവുന്ന ഐഎസ്എൽ മത്സരങ്ങളിൽ സഹ പരിശീലകൻ ഫ്രാങ്ക് ദൗവനായിരിക്കും ഇവാൻ ആശാന് പകരം ഡഗ്ഔട്ടിൽ ഉണ്ടാവുക.
Also Read: ഇവാൻ ആശാന് ഏർപ്പെടുത്തിയ 10 മത്സരങ്ങളിലേക്കുള്ള വിലക്ക് കുറയാൻ സാധ്യത