കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനാണ് ഇവാൻ വുകമനോവിച്ച്. പരിശീലകന്മാർ ഏറെ വന്നിട്ടും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇത്രയും സ്നേഹിച്ച ഒരു പരിശീലകൻ വേറെയുണ്ടായിട്ടില്ല എന്ന് തന്നെ വേണം പറയാൻ. ഇവാൻ ആശാന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് കിരീടം ഒന്നും നേടിയിട്ടില്ല എങ്കിലും ബ്ലാസ്റ്റേഴ്സിന്റെ മികച്ച നിലയിൽ എത്തിക്കാൻ ഇവാൻ വുകമനോവിച്ചിന് സാധിച്ചു എന്നുള്ളത് തന്നെയാണ് അദ്ദേഹത്തെ ആരാധകർ ഇത്രയും ഇഷ്‌ടപ്പെടാൻ കാരണം. കൂടാതെ ആരാധകരോടും താരങ്ങളോടും അദ്ദേഹം വെച്ച് പുലർത്തുന്ന സമീപനവും ആശാനേ നെഞ്ചിലേറ്റാൻ കാരണമായിട്ടുണ്ട്.
കളിക്കളത്തിലെ വിജയത്തിന് വേണ്ടി എന്തും ചെയ്യുന്ന ചില പരിശീലകരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ എങ്ങനെയും വിജയിക്കുക എന്നതല്ല ഇവാൻ ആശാന്റെ രീതി, ലക്ഷ്യം പോലെ മാർഗവും നല്ലതാവണമെന്ന ഉറച്ച ഉദ്ദേശശുദ്ധി അദ്ദേഹത്തിനുണ്ട്. ബെംഗളൂരു എഫ്സിയ്ക്കെതിരെയുള്ള വിവാദഗോളിന് പിന്നാലെ ആ മത്സരം പൂർത്തീകരിച്ച് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടാൽ പോലും ഒരു പരിശീലകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സ്‌ഥാനത്തിന് ചലനവും ഉണ്ടാവുമായിരുന്നില്ല. അതായത് ആ മത്സരത്തിന്റെ പരാജയത്തിന്റെ പേരിൽ ആശാനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുമായിരുന്നില്ല. പകരം അദ്ദേഹം വിവാദ ഗോളിന് പിന്നാലെ തന്റെ കളിക്കാരെയും കൂട്ടികളം വിട്ടത് ഒരു മാസ്സ് പരിവേഷത്തിന് വേണ്ടിയായിരുന്നില്ല, മറിച്ച് നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടിയായിരുന്നു ആശാന്റെ ആ നീക്കം. അദ്ദേഹത്തിന്റെ പല പ്രസ് മീറ്റിങ്ങുകളും പരിശോധിച്ചാൽ നമുക്ക് മനസിലാക്കാൻ സാധിക്കും “ആശാൻ നേരെ വാ നേരെ പോ’ എന്ന ലൈനാണെന്ന്.
നിലവിൽ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ബെംഗളൂരുവിനെതിരായ മത്സരത്തിന് ശേഷം കളിക്കാരെയും കൂട്ടി കളംവിട്ടതിന് ഇവാൻ വുകമനോവിച്ചിന്റെ പേരിൽ എഐഎഫ്എഫ് നടപടിയെടുക്കുമെന്നാണ്. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മാർഗല്ലോയും ഇത് സ്ഥിരീകരിക്കുന്നുണ്ട്. അങ്ങനെ ആശാനെതിരെ ഒരു നടപടിയുണ്ടായാൽ അദ്ദേഹം ഇനിയും ഈ ലീഗിൽ തുടരുമോ? ആശാന്റെ വ്യക്തിപരമായ തീരുമാനമാണ് ഐഎസ്എല്ലിൽ അല്ലെങ്കിൽ ഇനി കേരളാ ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്നുള്ളത്. എന്നാൽ ആശാന്റെ വ്യക്തിപരമായ തീരുമാനങ്ങൾക്ക് ഉദാഹരണമാക്കാനുള്ള ഒരു സംഭവം 2014 ൽ നടന്നിട്ടുണ്ട്.
2013 ൽ ബെൽജിയൻ ലീഗിലെ സ്റ്റാൻഡേർഡ് ലീഗെ എന്ന ക്ലബിന് വേണ്ടിയാണ് ആശാന്റെ ആദ്യപരിശീലന കളരി തുടങ്ങുന്നത്. അന്ന് ഇസ്രേയേൽ പരിശീലകൻ ഗുയ് ലുസോനിന്റെ അസിസ്റ്റന്റ് പരിശീലകൻ ആയിരുന്നു ഇവാൻ ആശാൻ. 2014 ൽ ഗുയ് ലുസോനിനെ ക്ലബ് പുറത്താക്കിയതോടെ അസിസ്റ്റന്റ് പരിശീലകനായിരുന്നു ഇവാൻ വുകമനോവിച്ചിനെ മാനേജ്മന്റ് മുഖ്യപരിശീലകനാക്കി. അന്ന് ഇവാൻ ആശാന്റെ ആദ്യ മത്സരം യൂറോപ്പ ലീഗിൽ സ്പാനിഷ് വമ്പന്മാരായ സെവില്ലയോടായിരുന്നു. ആ മത്സരത്തിൽ തന്റെ ടീമിനെ വെച്ച് ആശാൻ സമനില പിടിച്ചു. ഇത്തരത്തിൽ മുഖ്യപരിശീലകനായ ശേഷം സ്റ്റാൻഡേർഡ് ലീഗെ എന്ന ക്ലബ്ബിനെ മികച്ച നിലയിലാക്കാൻ ആശാന് സാധിച്ചു. എന്നാൽ തൊട്ടടുത്ത സീസണിൽ ഹോസെ റിഗ എന്ന പരിശീലകനെ സ്റ്റാൻഡേർഡ് ലീഗെ തങ്ങളുടെ ക്ലബ് പരിശീലകനായി കൊണ്ട് വന്നു. ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ ക്ലബ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിനിടയിലാണ് വുകമനോവിച്ചിന് പകരം പുതിയ പരിശീലകനെ മാനേജ്മന്റ് കൊണ്ട് വരുന്നത്. എന്നാൽ ക്ലബ്ബിന്റെ ആ നീക്കം ഇഷ്ടപ്പെടാത്ത ആശാൻ ക്ലബ് വിടുകയായിരുന്നു. പുതിയ പരിശീലകന് കീഴിൽ അസിസ്റ്റന്റ് പരിശീലകൻ ആക്കാമെന്ന മാനേജ്‌മെന്റിന്റെ ഓഫർ നിരസിച്ചാണ് അന്ന് ആശാൻ ക്ലബ് വിടുന്നത്. അന്ന് ക്ലബ് വിടുമ്പോൾ ആശാൻ പറഞ്ഞ കാര്യം ഇപ്രകാരമാണ് ‘ എന്നോട് അവർ വീണ്ടും കോച്ചിങ് സ്റ്റാഫിൽ തുടരാമെന്ന് പറഞ്ഞു ( അസിസ്റ്റന്റ് പരിശീലകനായി) എന്നാൽ ആ തീരുമാനം എനിക്ക് ഉൾക്കൊള്ളാനായില്ല.. അതിനാൽ ഞാൻ ക്ലബ് വിടുകയാണ്. എനിക്ക് വേണമെങ്കിൽ പുതിയ പരിശീലകന്റെ തോളിൽ തട്ടി പുഞ്ചിരിച്ച് സഹ പരിശീലകനായി തുടരാമായിരുന്നു. പക്ഷെ എനിക്ക് അത്തരത്തിൽ വ്യാജനായി തുടരാൻ അറിയില്ല. അതിനാൽ ഞാൻ ക്ലബ് വിടുന്നു’
വ്യാജമായി തുടരാൻ കഴിയില്ല എന്ന ആശാന്റെ വാക്ക് തന്നെയാണ് അദ്ദേഹത്തിൻറെ വ്യക്തിത്വം അടയാളപ്പെടുത്തുന്നത്. തനിക്ക് യോജിക്കാൻ കഴിയാത്ത, അല്ലെങ്കിൽ ഉൾക്കൊള്ളാനാവാത്ത വിഷയത്തിൽ കപടത ചമയാൻ അറിയില്ല എന്ന് ആശാൻ പറയുമ്പോൾ ആശങ്കപ്പെടേണ്ടത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കൂടിയാണ്. ഒരു പക്ഷെ എഐഎഫ്എഫിന്റെ നടപടി ഉൾക്കൊള്ളാൻ ആശാന് സാധിച്ചില്ല എങ്കിൽ ഒരു വ്യാജമായി തുടരാതെ അയാൾ ഇവിടെ നിന്നും കളം വിട്ടേക്കാം.
ALSO READ; ഈ 3 താരങ്ങൾ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ല; കാരണം ഇതാ….