Brazil Football TeamFootballSports

കാർലോ ആൻസലോട്ടിക്ക് ഒരു വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് കോടതി; ജയിലിലാകുമോ ബ്രസീൽ പരിശീലകൻ?; നിയമമറിയാം

2014-ൽ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന കാലത്താണ് ഈ തട്ടിപ്പ് നടന്നത്. 386,361.93 യൂറോ പിഴയും മൂന്ന് വർഷത്തേക്ക് പൊതു ആനുകൂല്യങ്ങളിൽ നിന്ന് വിലക്കും അദ്ദേഹത്തിന് വിധിച്ചിട്ടുണ്ട്. നികുതി വെട്ടിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ക്ലബിന്റെയും സാമ്പത്തിക ഉപദേഷ്ടാക്കളുടെയും നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ആൻസലോട്ടി കോടതിയിൽ വാദിച്ചു.

പ്രമുഖ പരിശീലകൻ കാർലോ ആൻസലോട്ടിക്ക് നികുതി തട്ടിപ്പ് കേസിൽ ഒരു വർഷം തടവ് ശിക്ഷ വിധിച്ച് സ്പാനിഷ് കോടതി. റയൽ മാഡ്രിഡിന്റെ മുൻ കോച്ചും നിലവിൽ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനുമായ ആൻസലോട്ടിക്കെതിരെ, ഇമേജ് റൈറ്റ്‌സുമായി ബന്ധപ്പെട്ട വരുമാനം മറച്ചുവെച്ചതിനാണ് കേസ്.

2014-ൽ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന കാലത്താണ് ഈ തട്ടിപ്പ് നടന്നത്. 386,361.93 യൂറോ പിഴയും മൂന്ന് വർഷത്തേക്ക് പൊതു ആനുകൂല്യങ്ങളിൽ നിന്ന് വിലക്കും അദ്ദേഹത്തിന് വിധിച്ചിട്ടുണ്ട്. നികുതി വെട്ടിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ക്ലബിന്റെയും സാമ്പത്തിക ഉപദേഷ്ടാക്കളുടെയും നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ആൻസലോട്ടി കോടതിയിൽ വാദിച്ചു.

എന്നിരുന്നാലും, സ്പാനിഷ് നിയമമനുസരിച്ച്, ആദ്യമായി ശിക്ഷിക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തിൽ താഴെയുള്ള അക്രമസ്വഭാവമില്ലാത്ത കുറ്റങ്ങൾക്ക് തടവ് ശിക്ഷ റദ്ദാക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ, ആൻസലോട്ടിക്ക് ജയിലിൽ പോകേണ്ടി വരില്ല, പകരം പിഴയടച്ച് കേസ് ഒത്തുതീർപ്പാക്കാൻ സാധ്യതയുണ്ട്.

മുമ്പ് 2015-ൽ സമാനമായ ഒരു കുറ്റാരോപണത്തിൽ നിന്ന് അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോസ് മൗറീഞ്ഞോ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ഫുട്ബോൾ വ്യക്തിത്വങ്ങൾ സമാനമായ നികുതി തട്ടിപ്പ് കേസുകളിൽ സ്പെയിനിൽ നിയമനടപടികൾ നേരിട്ടിട്ടുണ്ട്. അവരെല്ലാം പിഴ അടച്ച് കേസ് ഒത്ത് തീർപ്പാക്കുകയായിരുന്നു.

നിലവിൽ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായ ആൻസലോട്ടി, 2025 മെയ് മാസത്തിലാണ് റയൽ മാഡ്രിഡ് വിട്ട് പുതിയ ചുമതലയേറ്റത്. ഈ വിധി അദ്ദേഹത്തിന്റെ പരിശീലക ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നത് ഉറ്റുനോക്കപ്പെടുന്നുണ്ട്.