ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഇനി നോക്കൗട്ട് പോരാട്ടങ്ങള്‍ വ്യക്തമായി. ശനിയാഴ്ചയാണ് പ്രീ- ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാവുക.

ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബുകളായ പാല്‍മെറസും ബൊട്ടഫോഗോയുമാണ് ഏറ്റുമുട്ടുന്നത്. റ്റാലിയന്‍ വമ്പന്മാരായ യുവന്റസും സ്പാനിഷ് ടീം റയല്‍ മഡ്രിഡും പ്രീ-ക്വാര്‍ട്ടറില്‍ മാറ്റുരയ്ക്കും എന്നുള്ളതാണ് പ്രീ ക്വാർട്ടറിൽ പ്രധാന ആകർഷണം.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ എംഎല്‍എസ് ക്ലബ് ഇന്റര്‍ മയാമിയും ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയും തമ്മിലാണ് മറ്റൊരു ശ്രദ്ധേയപോരാട്ടം.
ബെന്‍ഫിക്ക-ചെല്‍സി, ബയേണ്‍-ഫ്‌ളമിംഗോ, മാഞ്ചെസ്റ്റര്‍ സിറ്റി-അല്‍-ഹിലാല്‍ മത്സരങ്ങളും പ്രീ-ക്വാര്‍ട്ടര്‍ റൗണ്ടില്‍ നടക്കും.
അതേസമയം ക്ലബ് ലോകകപ്പിൽ മികച്ച പ്രകടനമാണ് ബ്രസീൽ ടീമുകൾ കാഴ്ചവെക്കുന്നത്. കളിച്ച നാലുടീമുകളും പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഒരു രാജ്യത്ത് നിന്നും ഏറ്റവും കൂടുതൽ ക്ലബ്ബുകൾ ക്ലബ് ലോകകപ്പിന്റെ പ്രീ- ക്വാർട്ടറിൽ എത്തുന്നത് ബ്രസീലിൽ നിന്നുമാണ്.