ടി20 ലോകകപ്പിൽ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് സഞ്ജു സാംസൺ എന്ന ‘അണ്ടർറേറ്റഡ്’ പോരാളിയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും ഇതിഹാസവുമായ മൈക്കൽ ക്ലർക്ക് (sanju samson news).
വെസ്റ്റ് ഇൻഡീസിനെതിരായ ജീവൻമരണ പോരാട്ടത്തിൽ സഞ്ജു പുറത്തെടുത്ത 97 റൺസിന്റെ മാസ്മരിക ഇന്നിംഗ്‌സ് ഇന്ത്യയെ സെമിയിലെത്തിക്കുക മാത്രമല്ല, തന്നെ എഴുതിത്തള്ളിയവർക്കുള്ള ശക്തമായ മറുപടി കൂടിയാണെന്ന് ക്ലർക്ക് പറഞ്ഞു. ‘ബിഹൈൻഡ് 23’ ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജുവിനെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പോലും വലിയ സംശയങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തെയും ക്ലർക്ക് ഓർമ്മിപ്പിച്ചു. സ്ക്വാഡിൽ ഇടംപിടിച്ചപ്പോൾ തന്നെ സഞ്ജുവാണോ ഇഷാൻ കിഷനാണോ പ്ലേയിങ് ഇലവനിൽ വേണ്ടതെന്ന ചർച്ചകൾ സജീവമായിരുന്നു.
ഇഷാൻ കിഷൻ തനിക്ക് ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനം നടത്തിയതോടെ സഞ്ജുവിന് ഇനി അവസരം ലഭിക്കില്ലെന്ന് പലരും കരുതിയിരിക്കാം.
എന്നാൽ നിർണ്ണായകമായ ഒരു മത്സരത്തിൽ തനിക്ക് ലഭിച്ച അവസരം സഞ്ജു രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പവർപ്ലേ ഓവറുകൾ മുതലാക്കാൻ സഞ്ജുവിനുള്ള അസാമാന്യ കഴിവ് ഇന്ത്യൻ സാഹചര്യങ്ങളിൽ ടീമിന് വലിയ മുതൽക്കൂട്ടാണെന്നും ക്ലർക്ക് കൂട്ടിച്ചേർത്തു.

ഇതിഹാസ താരം സുനിൽ ഗാവസ്‌കറും സഞ്ജുവിന്റെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
വിൻഡീസിനെതിരായ നിർണ്ണായക വിജയം സഞ്ജുവിന്റെ ചുമലിലെ ഭാരം മാത്രമല്ല, അവനെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരുടെ സങ്കടം കൂടിയാണ് മായ്ച്ചുകളഞ്ഞതെന്ന് ഗാവസ്‌കർ പറഞ്ഞു.
സഞ്ജു എന്ന ആത്മാർത്ഥതയുള്ള ക്രിക്കറ്റർക്ക് അർഹിച്ച വിജയം ലഭിച്ചതിൽ ഓരോ ഇന്ത്യൻ ആരാധകനും അഭിമാനിക്കാമെന്നും വിജയറൺ നേടിയ ശേഷം സഞ്ജുവിന്റെ മുഖത്തുണ്ടായ വികാരം ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റേതായിരുന്നുവെന്നും അദ്ദേഹം സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.
മാർച്ച് 5-ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലിന് ഇറങ്ങുമ്പോൾ ഇന്ത്യയുടെ തുറുപ്പുചീട്ട് സഞ്ജു തന്നെയാകുമെന്ന് ഉറപ്പാണ്.
പവർപ്ലേയിൽ ഗംഭീര പ്രകടനം നടത്തുന്ന സഞ്ജുവിനെ നേരിടുക ഇംഗ്ലണ്ട് ബൗളർമാർക്ക് എളുപ്പമാകില്ല.
ക്ലർക്ക് സൂചിപ്പിച്ചതുപോലെ ‘സ്റ്റാൻഡ് ആൻഡ് ഡെലിവർ’ ശൈലിയിൽ സഞ്ജു ആഞ്ഞടിച്ചാൽ ഇന്ത്യക്ക് ഫൈനലിലേക്കുള്ള വഴി സുഗമമാകും.
തന്റെ ഹോം ഗ്രൗണ്ടായ വാംഖഡെയിൽ ബാറ്റിംഗ് വെടിക്കെട്ട് തീർക്കാൻ നായകൻ സൂര്യകുമാർ യാദവും സജ്ജമായിക്കഴിഞ്ഞു.
അതേസമയം, ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ബാറ്റിങ് പടയെ തളയ്ക്കുക എന്നത് ഇന്ത്യൻ ബൗളർമാർക്ക് വലിയ വെല്ലുവിളിയാകും.
ALSO READ: അവനെ പുറത്തിരുത്തണം; സെമിയിൽ സർപ്രൈസ് മാറ്റത്തിന് നിർദേശിച്ച് രവി ശാസ്ത്രി
CONTENT: sanju samson news