ഐഎസ്എല്ലിൽ റിലഗേഷൻ കൊണ്ട് വരുന്നതിൽ ഭിന്നാഭിപ്രായമാണുള്ളത്. റിലഗേഷൻ കൊണ്ട് വരാൻ എഐഎഫ്എഫിന് താൽപര്യം ഉണ്ടെങ്കിലും എഫ്എസ്ഡിഎല്ലിന് താൽപര്യമില്ല. പല ഐഎസ്എൽ ടീമുകൾക്കും റിലഗേഷൻ സിസ്റ്റത്തോട് വിയോജിപ്പുണ്ട്. എന്നാൽ ഐഎസ്എല്ലിന്റെ റിലിഗേഷൻ പ്രാധാന്യത്തെ പറ്റി സംസാരിക്കുകയാണ് നിലവിൽ അഫ്ഘാൻ പരിശീലകനും നേരത്തെ ഗോകുലം കേരളാ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ക്ലബ്ബുകളുടെ പരിശീലകനായി പ്രവർത്തിച്ച വിൻസെൻസോ അന്നീസിെ.
റിലഗേഷൻ സംവിധാനം നിലവിൽ വന്നാൽ ഇന്ത്യൻ ഫുട്ബോൾ കൂടുതൽ മെച്ചപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.അന്നീസിെയുടെ അഭിപ്രായത്തിൽ, റിലഗേഷൻ സംവിധാനം കൊണ്ടുവരുന്നത് ലീഗിന് കൂടുതൽ മത്സര സ്വഭാവം നൽകും. നിലവിൽ ISL-ൽ സ്ഥിരമായി ടീമുകൾ കളിക്കുന്നതിനാൽ, താഴെത്തട്ടിലുള്ള ടീമുകൾക്ക് മികച്ച പ്രകടനം നടത്തി ഉയർന്ന ഡിവിഷനിലേക്ക് എത്താൻ അവസരം ലഭിക്കുന്നില്ല. ഒരു ടീമിനെ റിലഗേറ്റ് ചെയ്യുകയും രണ്ട് ടീമുകളെ പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്നത് ടീമുകൾക്കിടയിൽ ആരോഗ്യകരമായ മത്സരം വർദ്ധിപ്പിക്കുമെന്നും ലീഗിന്റെ നിലവാരം ഉയർത്താനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം, ISL-ൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ടെന്ന റിപോർട്ടുകൾ സജീവമാണ്. എന്നാൽ ഫ്രാഞ്ചൈസി ഫീസിലൂടെയാണ് ടീമുകളുടെ എണ്ണം വർധിപ്പിക്കാനാണ് എഫ്എസ്ഡിഎല്ലിന് ആഗ്രഹം. ഐ- ലീഗ് ക്ലബായ ശ്രീനിധി ഡെക്കാൻ ഇത്തരത്തിൽ ഐഎസ്എൽ കളിക്കാൻ ആഗ്രഹിക്കുന്ന ക്ലബാണ്.
അന്നീസിെയുടെ അഭിപ്രായപ്രകാരം ഒരു ടീമിനെ റിലഗേറ്റ് ചെയ്ത് രണ്ട് ടീമുകളെ പ്രൊമോട്ട് ചെയ്യുന്നതിലൂടെ, ലീഗിൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധിക്കും. എന്നാൽ ഇതിന് എഫ്എസ്ഡിഎൽ തയ്യാറാവുമോ എന്നത് കണ്ടറിയണം.
ഐഎസ്എൽ ആരംഭിച്ചത് ഫ്രാഞ്ചൈസി ലീഗ് പോലെയാണെന്നതിനാൽ ടീമുകൾക്ക് തരംതാഴ്ത്തൽ ഉണ്ടാവില്ലെന്ന് ആദ്യഘട്ടത്തിൽ എഫ്എസ്ഡിഎൽ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പാണ് ഐഎസ്എൽ റിലഗേഷന് തലവേദനയാവുന്നത്.
