ഐഎസ്എൽ 2026-27 സീസൺ സെപ്റ്റംബർ 4 ന് തുടക്കമാവുമെന്ന് എഐഎഫ്എഫ് അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഇത്തവണ സീസൺ നേരത്തെ തുടങ്ങുമെന്നതും പൂർണ്ണമായും ഹോം – എവേ രീതിയിലായിരിക്കും മത്സരങ്ങൾ നടക്കുക എന്നതും ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
എങ്കിലും, എഐഎഫ്എഫ് മുന്നോട്ടുവെക്കുന്ന പുതിയ ചില നയങ്ങൾ ഇത്തവണത്തെ ഐഎസ്എല്ലിന്റെ ആവേശം കുറയ്ക്കുമോ എന്ന ആശങ്ക ആരാധകർക്കിടയിൽ ശക്തമാണ്. ലീഗിന്റെ മാറ്റ് കുറയ്ക്കാൻ സാധ്യതയുള്ള ആ പ്രധാന തീരുമാനങ്ങളെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.
ALSO READ:
- ബ്ലാസ്റ്റേഴ്സിനോട് താൽപര്യമില്ല: ആഷ്ലിയുടെ കണ്ണ് മറ്റു ക്ലബ്ബുകളിലേക്ക്
- 2026 ൽ ആര് കപ്പുയർത്തും?: 3 തവണ കൃത്യമായി ലോകചാമ്പ്യന്മാരെ പ്രവചിച്ച ഗണിത ശാസ്ത്രജ്ഞന്റെ പ്രവചനമെത്തി
- അർജന്റീന vs പോർച്ചുഗൽ പോരാട്ടം ഈ ലോകകപ്പിൽ കാണാം: ‘ദി ലാസ്റ്റ് ഡാൻസ്’ മത്സരത്തിന് 3 സാധ്യതകൾ
വിദേശ താരങ്ങളുടെ എണ്ണത്തിലെ നിയന്ത്രണവും ഒസിഐ നിയമവും
പ്രധാനമായും എഐഎഫ്എഫിന്റെ രണ്ട് പുതിയ നയങ്ങളാണ് വരാനിരിക്കുന്ന സീസണിന്റെ ആവേശം കെടുത്താൻ സാധ്യതയുള്ളത്. അതിൽ ആദ്യത്തെ നിയമം വിദേശ താരങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ടതാണ്.
മുൻപ് ഐഎസ്എല്ലിൽ ഒരു ടീമിന് ഒരേസമയം നാല് വിദേശ താരങ്ങളെ വരെ ആദ്യ ഇലവനിൽ ഇറക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പുതിയ നിർദ്ദേശപ്രകാരം ഇനി മുതൽ മൂന്ന് വിദേശ താരങ്ങളെയും ഒരു ഒസിഐ പ്ലെയറെയും മാത്രമേ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ.
ഇന്ത്യൻ വംശജരായ, എന്നാൽ മറ്റ് വിദേശ രാജ്യങ്ങളിലെ പൗരത്വവും പാസ്പോർട്ടുമുള്ള കായികതാരങ്ങളെയാണ് ഒസിഐ അല്ലെങ്കിൽ പിഐഒ പ്ലേയേഴ്സ് എന്ന് വിളിക്കുന്നത്. ഈ പുതിയ നിയമത്തിലൂടെ ഒസിഐ താരങ്ങളെ ഇന്ത്യൻ കളിശൈലിയോട് അടുപ്പിക്കാനും അവരെ ഇന്ത്യൻ ദേശീയ ടീമിലേക്ക് എത്തിക്കാനുമാണ് എഐഎഫ്എഫ് ലക്ഷ്യമിടുന്നത്.
എന്നാൽ ഈ പുതിയ 3+1 എന്ന നിയമത്തിനെതിരെ ഐഎസ്എൽ ക്ലബ്ബുകൾ രംഗത്തുവന്നിട്ടുണ്ട്. പഴയതുപോലെ നാല് വിദേശ താരങ്ങളെ നിലനിർത്തിക്കൊണ്ട് ഒപ്പം ഒരു ഒസിഐ പ്ലെയറെ കൂടി ഉൾപ്പെടുത്താൻ അനുവദിക്കുന്ന നിയമമാണ് വേണ്ടതെന്നാണ് ക്ലബ്ബുകളുടെ ആവശ്യം.
നിലവിൽ ഒസിഐ താരങ്ങൾക്ക് ട്രാൻസ്ഫർ വിപണിയിൽ വലിയ വിലയാണ് ഉള്ളത്. സാമ്പത്തിക ബാധ്യത കാരണം പല ക്ലബ്ബുകളും ഇവരെ വാങ്ങാൻ താല്പര്യം കാണിച്ചേക്കില്ല.
അങ്ങനെയൊരു സാഹചര്യം വന്നാൽ ടീമുകൾക്ക് കേവലം മൂന്ന് വിദേശ താരങ്ങളെ മാത്രം ആദ്യ ഇലവനിൽ ഉൾപ്പെടുത്തി കളിക്കേണ്ടി വരും.
ഇത് കളിയുടെ ഗുണനിലവാരത്തെയും ലീഗിന്റെ ആവേശത്തെയും ദോഷകരമായി ബാധിക്കും.
ഇന്ത്യൻ സ്ട്രൈക്കർമാരുടെ പ്ലെയിങ് ടൈം നിർബന്ധമാക്കൽ
ലീഗിന്റെ ആവേശം കുറയ്ക്കാൻ സാധ്യതയുള്ള മറ്റൊരു പ്രധാന തീരുമാനമാണ് ഇന്ത്യൻ സ്ട്രൈക്കർമാർക്കായി എഐഎഫ്എഫ് നിർദേശിച്ചിട്ടുള്ള പ്ലെയിങ് ടൈം.
മത്സരത്തിൽ ഉടനീളം അതായത് 90 മിനിറ്റും ഒരു ഇന്ത്യൻ സ്ട്രൈക്കർ മൈതാനത്ത് ഉണ്ടായിരിക്കണം എന്നാണ് എഐഎഫ്എഫ് വ്യക്തമാക്കുന്നത്.
എന്നാൽ ഈ നിയമം കൃത്യമായി സെൻട്രൽ ഫോർവേഡുകളെ ഉദ്ദേശിച്ചാണോ അതോ വിങ്ങർമാരെ കൂടി ഉൾപ്പെടുത്തിയാമാണോ എന്ന കാര്യത്തിൽ ഇനിയും പൂർണ്ണമായ വ്യക്തത വന്നിട്ടില്ല.
ഒരുപക്ഷേ സെൻട്രൽ ഫോർവേഡ് സ്ഥാനത്തേക്ക് മാത്രമാണ് ഈ നിയമമെങ്കിൽ അത് കളിയിലെ ആവേശം വൻതോതിൽ കുറയ്ക്കാൻ ഇടയാക്കും.
ഇന്ത്യൻ സ്ട്രൈക്കർമാരെ വളർത്തിയെടുക്കുക എന്ന നല്ലൊരു ലക്ഷ്യത്തോടെയാണ് എഐഎഫ്എഫ് ഈ നിയമം കൊണ്ടുവരുന്നതെങ്കിലും നിലവിൽ ഇന്ത്യയിൽ മികച്ച സെൻട്രൽ ഫോർവേഡ് താരങ്ങളുടെ വലിയ ക്ഷാമമുണ്ട്.
നിലവാരമുള്ള വിദേശ സ്ട്രൈക്കർമാരെ ഇരുത്തിക്കൊണ്ട് ഉള്ള താരങ്ങളെ വെച്ച് ക്ലബ്ബുകൾക്ക് ഈ നിയമം പാലിക്കേണ്ടി വരുന്നത് ലീഗിന്റെ നിലവാരത്തെ ബാധിക്കും.
മികച്ച വിദേശ സ്ട്രൈക്കർമാരുടെ അസാന്നിധ്യം ഐഎസ്എല്ലിന്റെ ഭംഗി കുറയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പേര് മാറ്റവും ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയും

ഇതിനെല്ലാം പുറമെ എഐഎഫ്എഫ് എന്ന പേര് മാറ്റി ഫുട്ബോൾ ഫെഡറേഷൻ ഭാരത് എന്ന പേരിലേക്ക് മാറാനും അധികൃതർ ശ്രമങ്ങൾ നടത്തുന്നുണ്ട്.
എന്നാൽ വെറുമൊരു പേര് മാറ്റം കൊണ്ട് മാത്രം ഇന്ത്യൻ ഫുട്ബോളിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല എന്ന് ആരാധകർക്ക് നന്നായി അറിയാം.
അതുകൊണ്ട് തന്നെ ഈ പേര് മാറ്റം ഫുട്ബോൾ പ്രേമികളെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒരു കാര്യമല്ല.
English Summary: The AIFF announced that the ISL 2026-27 Season Updates include a September 4 start with a full home-and-away format. However, new regulations mandating OCI player inclusions and mandatory 90 minute playing time for Indian strikers have sparked intense debates, as they might potentially lower the league’s overall excitement.
