ഫീൽഡിൽ മോശം പ്രകടനം നടത്തുന്ന താരങ്ങൾക്കെതിരെ സഹതാരങ്ങളോ ക്യാപ്റ്റനോ ദേഷ്യപ്പെടാറുണ്ട്. അതൊക്കെയും ക്രിക്കറ്റിൽ സർവ സാധാരണമായി നമ്മൾ കാണുന്നതാണ്. എന്നാൽ ഫീൽഡിൽ മികച്ച പ്രകടനം നടത്തിയിട്ടും സഹതാരത്തിന്റെ ദേഷ്യത്തിന് ഇരയായ ഒരു താരത്തെ ഇന്നലെത്തെ ഡൽഹി- രാജസ്ഥാൻ പോരാട്ടത്തിൽ നമ്മൾ കണ്ടു.
ബൗളർ മോഹിത് ശർമയാണ് മികച്ച ഫീൽഡിങ് കാഴ്ച്ച വെച്ച സമീർ റിസ്‌വിയെ വഴക്ക് പറഞ്ഞത്. മത്സരത്തിന്റെ 19 ആം ഓവറിലാണ് സംഭവം. നിർണായകമായ പത്തൊമ്പതാം ഓവർ എറിയാനെത്തിയത് മോഹിത് ശർമ്മയായിരുന്നു. രാജസ്ഥാന് 12 പന്തിൽ 23 റൺസായിരുന്നു അപ്പോൾ വിജയിക്കാൻ ആവശ്യം.
മോഹിത് എറിഞ്ഞ പന്ത് ദ്രുവ് ജ്യൂറിൽ സികസറിനായി ഉയർത്തി അടിച്ചെങ്കിലും ബൗണ്ടറി ലൈനിന് തൊട്ട് മുന്നിൽ വെച്ച് ഡൽഹി ഫീൽഡർ സമീർ റിസ്‌വി പന്ത് തടഞ്ഞു. ക്യാച്ചിനായി താരം ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനിന്റെ തൊട്ട് അടുത്തായതിനാൽ താരത്തിന് ബാലൻസ് നഷ്ടമാവുകയായിരുന്നു. ഇതോടെ താൻ ബൗണ്ടറി ലൈനിലേക്ക് വീഴാനും സിക്സറാവാനും സാധ്യതയുണ്ടെന്ന് മനസിലാക്കിയ റിസ്‌വി പന്ത് ഉപേക്ഷിക്കുകയായിരുന്നു.
ക്യാച്ച് ആയില്ലെങ്കിലും നിർണായക സിക്സർ ഒഴിവാക്കാൻ റിസ്‌വിയ്ക്ക് സാധിച്ചു. എന്നാൽ നിർണായക സിക്സർ തടഞ്ഞിട്ടും മോഹിത് ശർമ്മ താരത്തോട് ദേഷ്യപ്പെടുകയായിരുന്നു. മോഹിതിന്റെ തൊട്ടടുത്ത പന്തും ജൂറിൽ സിക്സർ പറത്തിയിരുന്നു.
നിർണായക സമയത്ത് സിക്സർ സേവ് ചെയ്ത താരത്തോട് ഇങ്ങനെയാണോ പെരുമാറുന്നത് എന്നാണ് മോഹിത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. മത്സരം സമനിലയിൽ ആകാൻ റിസ്‌വി നടത്തിയ സേവ് കാരണമായെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.