പുതിയ സീസണിന് മുന്നോടിയായി നടക്കാനിരിക്കുന്ന സൂപ്പർ കപ്പിനെക്കുറിച്ചുള്ള അവ്യക്തതകൾ തുടരുകയാണ്. ടൂർണമെന്റ് ഒക്ടോബർ- നവംബർ മാസങ്ങളിൽ നടക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ടീമുകളുടെ പങ്കാളിത്വമാണ് ഇപ്പോൾ ആശങ്കയുളവാക്കുന്നത്. ഇക്കാര്യത്തിൽ പ്രമുഖ കായിക മാധ്യമപ്രവർത്തകൻ മാർക്കസ് മെർകുലോ പങ്ക് വെച്ച റിപ്പോർട്ട് പരിശോധിക്കാം.
മാർക്കേസിന്റെ റിപ്പോർട്ട് പ്രകാരം കേരളാ ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, ഒഡിഷ എഫ്സി എന്നീ ക്ലബ്ബുകൾ സൂപ്പർ കപ്പ് കളിക്കുന്നത് ഇപ്പോഴും തീരുമാനമായിട്ടില്ല എന്നാണ്. എന്നാൽ ഇതിൽ കേരളാ ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും ചില ഉപാധികളോടെ ടൂർണമെന്റ് കളിയ്ക്കാൻ തയാറാണ് എന്ന കാര്യം എഐഎഫ്എഫിനെ അറിയിച്ചിട്ടുണ്ട്.
സൂപ്പർ കപ്പ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നതിനുള്ള യാത്രാച്ചെലവുകൾ, താമസച്ചെലവുകൾ, മറ്റ് ഓപ്പറേറ്റിംഗ് ചെലവുകൾ എന്നിവയെല്ലാം ക്ലബ്ബുകൾക്ക് വലിയ ബാധ്യതയാകും. ടൂർണമെൻ്റിൽ പങ്കെടുക്കുന്നതിലൂടെ ക്ലബ്ബുകൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ ക്ലബ്ബുകൾക്ക് നൽകിയിട്ടില്ല. അതാണ് ക്ലബ്ബുകളുടെ അവ്യക്തതയ്ക്ക് കാരണം.
മത്സരങ്ങളുടെ ഷെഡ്യൂൾ സംബന്ധിച്ചും ക്ലബ്ബുകൾ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരങ്ങൾ എവിടെ വെച്ച് നടക്കും, എത്ര ദിവസത്തെ ഇടവേളയുണ്ടാകും തുടങ്ങിയ കാര്യങ്ങളിൽ അവർക്ക് ഒരു ധാരണ വേണം. ഇത് കളിക്കാർക്ക് പരിശീലനം നടത്താനും മത്സരങ്ങൾക്കായി ഒരുങ്ങാനും സഹായിക്കുമെന്നാണ് ക്ലബ്ബുകളുടെ വാദം.
ക്ലബ്ബുകളുടെ ആവശ്യങ്ങൾ പരിഗണിച്ച് ടൂർണമെൻ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ക്ലബ്ബുകൾക്കും തൃപ്തികരമായ ഒരു പരിഹാരമുണ്ടാക്കാൻ അധികൃതർ ശ്രമിക്കുമെന്ന് കരുതുന്നു. ടൂർണമെൻ്റ് സംഘടിപ്പിക്കുന്നതിനുള്ള എഐഎഫ്എഫിൻ്റെ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
