ഏതൊരു കളിക്കാരനും ജീവിതത്തിൽ വഴി കാട്ടിയാവാൻ ആവശ്യമാണ്. വഴിക് കാട്ടികളില്ലാതെ ജീവിതം മുന്നോട്ട് പോകുന്ന പല താരങ്ങളുടെയും കരിയറിന് പിന്നീട് താഴ്ചകളും ഉണ്ടയിട്ടുണ്ട്. ഇത്തരത്തിൽ യുവരാജ് സിങ് വഴിക്കാട്ടി കരിയർ തെളിച്ച ഒരു താരത്തെ പറ്റി സംസാരിക്കുകയാണ് അദ്ദേഹത്തിൻറെ പിതാവ് യോഗ്‌രാജ് സിങ്.
ഇന്ത്യൻ ടി20 ടീമിന്റെയും സൺറൈസസ് ഹൈദരാബാദിന്റെയും വെടിക്കെട്ട് താരമായ അഭിഷേക് ശർമയെ പറ്റിയും താരത്തിന്റെ ജീവിതത്തിൽ യുവരാജ് സിങ് കൊണ്ട് വന്ന മാറ്റങ്ങളെ കുറിച്ചുമാണ് പിതാവ് യോഗ്‌രാജ് സിങ് വെളിപ്പെടുത്തിയത്.
‘‘അഭിഷേക് ശർമയുടെ പ്രകടനത്തിന്റെ ലിസ്റ്റ് വേണമെന്ന് ഞങ്ങൾ ഒരിക്കൽ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകരോട് ആവശ്യപ്പെട്ടിരുന്നു. അഭിഷേക് ഒരു ബോളറാണെന്നാണ് അവർ തന്ന മറുപടി. ഞങ്ങൾ അവന്റെ റെക്കോർഡുകൾ നോക്കിയപ്പോൾ 24 സെഞ്ചറികളുണ്ട്. എന്തിനാണു തെറ്റായ വിവരങ്ങൾ നൽകുന്നതെന്നാണ് യുവരാജ് അന്ന് അവിടെയുള്ളവരോടു ചോദിച്ചത്. ആറോ ഏഴോ വർഷം മുൻപത്തെ കാര്യമാണ് ഈ പറയുന്നത്.’’ – യോഗ്‌രാജ് പറഞ്ഞു.
‘‘അസൂയകൊണ്ട് ചിലർ താരങ്ങളുടെ കരിയർ നശിപ്പിക്കുകയാണ്. അഭിഷേകിന്റെ പിതാവിനുപോലും അവനെ നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. രാത്രിയേറെ വൈകിയുള്ള പാര്‍ട്ടികളും പെൺ സുഹൃത്തുക്കളും ഒക്കെയായി നടപ്പായിരുന്നു. യുവരാജ് അവനെ നിയന്ത്രിച്ചു, എല്ലാം നിർത്തിച്ചു. സമയം ഒൻപതായി, ഉറങ്ങാൻ പോ എന്നൊക്കെ പറഞ്ഞ് യുവരാജ് അലറുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.’’ – യോഗ്‌രാജ് സിങ് വെളിപ്പെടുത്തി.
അഭിഷേക് മാത്രമല്ല, ശുഭ്മാൻ ഗില്ലിൻറെയും അവസ്ഥ സമാനമായിരുന്നുവെന്നും യുവരാജ് ഇടപെട്ടാതാണ് അദ്ദേഹത്തിന്റെ കരിയറിന് വഴിത്തിരിവായതെന്നും യോഗ്‌രാജ് സിങ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ ഒരു മൂത്ത സഹോദരന്റെ സ്ഥാനത്ത് നിന്നും യുവരാജ് നടത്തിയ നീക്കമാണ് ഇന്ന് കാണുന്ന ഗില്ലും അഭിഷേകും.