മോശം പ്രകടനവും കിരീടമില്ലായ്മയും ഡ്യൂറണ്ട് കപ്പിലെ പിന്മാറ്റവുമൊക്കെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നിരാശ വർധിപ്പിച്ചിരിക്കുകയാണ്. ആരാധകരുടെ പ്രതിഷേധം പോലും മാനേജ്‌മെന്റിന്റെ മുന്നിലെത്തിക്കാൻ ആരാധകർക്ക് കഴിയാത്ത അവസ്ഥയാണ്. എന്നാൽ ഇതിനെ മറികടക്കാനുള്ള ഒരു ഉപായവും ആരാധകർ കണ്ടെത്തിയിട്ടുണ്ട്.
ഒരു മാസ്സ് പ്രതിഷേധ ക്യാമ്പയിൻ നടന്നിട്ടില്ലെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ബ്ലാസ്റ്റേഴ്സിന്റെ ഫോള്ളോവേഴ്സ് നിരക്ക് കുറഞ്ഞിട്ടുണ്ട്. 3.9 മില്യൺ ആയിരുന്ന ഇൻസ്റ്റാഗ്രാം ഫോള്ളോവെഴ്സിന്റെ എണ്ണം നിലവിൽ 3.8 ലേക്ക് കുറഞ്ഞിട്ടുണ്ട്. ഫേസ്ബുക്കിലും സമാനരീതിയിൽ പോസ്റ്റ് ഇന്ററാക്ഷനുകളും കുറഞ്ഞിട്ടുണ്ട്.
ആരാധകരുടെ ശബ്ദമാവാനോ, ആരാധകരുടെ പ്രതിഷേധം മാനേജ്‌മെന്റിന്റെ അറിയിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഈ സോഷ്യൽ മീഡിയ ബഹിഹ്ഷകരണം. ഇത് വരെ ആരാധകരുടെ ഔദ്യോഗിക ഫാൻസ് ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്നവർ മാനേജ്‌മെന്റുമായുള്ള അസ്വാരസങ്ങൾ കാരണം മാത്രം നിലവിൽ ബ്ലാസ്റ്റേഴ്സിനെതിരെ വിമതസ്വരം ഉയർത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്.
സമീപ കാലത്തായി ആരംഭിച്ച ഫാബ് (ഫാൻസ് അഡ്വൈസറി ബോർഡ്) സമാന അവസ്ഥയിലാണ്. മാനേജ്‌മെന്റ് പറയുന്നത് അക്ഷരം പ്രതി കേട്ട് അതിനെ കുറിച്ച് മിനുട്ട്സ് തയാറാക്കിയതല്ലാതെ, ബ്ലാസ്റ്റേഴ്‌സ് എന്ത് കൊണ്ട് ഡ്യൂറൻഡ് കപ്പിൽ പങ്കെടുത്തില്ല, അതിനുള്ള വ്യക്‌തമായ കാരണം ഇതൊന്നും മാനേജ്‌മെന്റിൽ നിന്നും വ്യക്തമായി ചോദിച്ചറിയാനോ, അത് ആരാധകരിലേക്ക് എത്തിക്കാനോ ഫാബിന് സാധിച്ചിട്ടില്ല.
കൂടാതെ പണം മുടക്കി വമ്പൻ സൈനിംഗുകൾ നടത്തില്ലെന്ന സിഇഒയുടെ വാക്കുകളും അടുത്ത സീസണിലെ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകൾക്ക് പൂർണമായും ഷട്ടറിടുന്നതാണ്. അടുത്ത സീസണിൽ സ്റ്റേഡിയത്തിലേക്ക് കളി കാണാനും ആളുകളുണ്ടാവില്ലെന്ന് ഉറപ്പാണ്.
