സീസണിലെ തിരിച്ചടികൾക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് ആരാധകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വിവരം കൂടി (Kerala Blasters).
പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ടീം മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഒമ്പത് പ്രധാന താരങ്ങളുടെ കരാർ ഈ മാസം മുപ്പത്തിയൊന്നിന് അവസാനിക്കുകയാണ്.
നിലവിൽ പുറത്തുവന്ന പട്ടിക പ്രകാരം ഗോൾ കീപ്പർമാർ മുതൽ മുന്നേറ്റ നിര താരങ്ങൾ വരെ കരാർ കാലാവധി അവസാനിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.
ടീമിലെ യുവരക്തങ്ങളും പരിചയസമ്പന്നരും ഈ പട്ടികയിൽ ഉൾപ്പെട്ടത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ മാസം അവസാനിക്കുന്ന കരാറുകൾ പുതുക്കുമോ അതോ താരങ്ങൾ പുതിയ ക്ലബ്ബുകൾ തേടി പോകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഈ മാസാവസാനം ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കുന്ന താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
സച്ചിൻ സുരേഷ്

ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവലയ്ക്ക് കീഴിലെ കാവൽക്കാരനായ സച്ചിൻ സുരേഷിന്റെ കരാറാണ് ഈ മാസം അവസാനിക്കുക. ബ്ലാസ്റ്റേഴ്സിനായുള്ള തന്റെ ആദ്യ സീസണിലെ ഗംഭീര പ്രകടനം പിന്നീട് ആവർത്തിക്കാൻ കഴിഞ്ഞില്ല എങ്കിലും പല നിർണ്ണായക മത്സരങ്ങളിലും ടീമിന്റെ രക്ഷകനായി സച്ചിൻ മാറിയിട്ടുണ്ട്.
സച്ചിനെ നിലനിർത്താൻ മാനേജ്‌മെന്റ് ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചന.
മുഹമ്മദ് ജസീൻ
മറ്റൊരു യുവ ഗോൾ കീപ്പറായ മുഹമ്മദ് ജസീന്റെ കരാറും ഈ മാസം അവസാനിക്കുന്നവയുടെ പട്ടികയിലുണ്ട്. ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനായി അരങ്ങേറ്റം നടത്തിയിട്ടില്ല എങ്കിലും റിസേർവ് ടീമിന്റെ ഗോൾ കീപ്പറും സീനിയർ ടീമിന്റെ തേർഡ് ചോയിസ് കീപ്പറുമാണ് ജസീൻ.
താരത്തെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്താൻ തന്നെയാണ് സാധ്യത.
ഐബാബ ദോഹലിംങ്

പ്രതിരോധ നിരയിൽ കരുത്തനായ ഐബാബ ദോഹലിംഗിന്റെ കരാറും ഈ മാസം അവസാനിക്കും. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് ക്ലബ്ബിലെത്തിയ താരത്തിന് പലപ്പോഴും പരിക്ക് ഒരു ഭീഷണിയായി മാറിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്‌സ് താരത്തെ നിലനിർത്തുമോ ഇല്ലയോ എന്നത് കണ്ടറിയണം.
മുഹമ്മദ് ഷഹീഫ്

യുവ താരം മുഹമ്മദ് ഷഹീഫും ഈ മാസം കരാർ കാലാവധി പൂർത്തിയാക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ആഷ്‌ലി വെസ്റ്റ് വുഡിന്റെ പ്ലെയിങ് ഇലവനിൽ നിർണായക സ്ഥാനമുള്ള താരമാണ് ഷഹീഫ്.
അതിനാൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയേക്കും.
സലാഹുദ്ധീൻ അദ്നാൻ

ടീമിലെ മറ്റൊരു പ്രധാന കണ്ണിയായ സലാഹുദ്ധീൻ അദ്നാന്റെ കരാറും മെയ് മുപ്പത്തിയൊന്നിന് അവസാനിക്കുകയാണ്. ഈ സീസണിൽ ടീമിലെത്തിയ താരത്തിന് പരിക്ക് മൂലം ഒരൊറ്റ മത്സരം പോലും കളിക്കാനായിട്ടില്ല.
അതിനാൽ താരത്തെ നിലനിർത്തുന്ന കാര്യത്തിലും അവ്യക്തതയുണ്ട്.
റൗളിൻ ബോർജസ്

മിഡ്ഫീൽഡിലെ പരിചയസമ്പന്നനായ റൗളിൻ ബോർജസിന്റെ കരാറും ഈ മാസം അവസാനിക്കും. ഈ സീസണിൽ ടീമിലെത്തിയ താരത്തിന് പരിക്ക് ഒരു തലവേദനയായിട്ടുണ്ട്.
ആഷ്‌ലി വെസ്റ്റ് വുഡിന്റെ ഗുഡ് ബുക്കിൽ ഇടം പിടിക്കാത്ത താരത്തെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്താനുള്ള സാധ്യത കുറവാണ്.
ഡാനിഷ് ഫാറൂഖ്

മധ്യനിരയിൽ ഡാനിഷ് ഫാറൂഖും കരാർ അവസാനിക്കുന്നവരുടെ പട്ടികയിലുണ്ട്. ആരാധകരുടെ പ്രിയ താരമല്ല എങ്കിലും മാനേജ്‌മെന്റിന് വലിയ താൽപര്യം ഉള്ള താരമാണ് ഡാനിഷ്.
അതിനാൽ താരത്തെ നിലനിർത്താനുള്ള സാധ്യതകളും കാണുന്നുണ്ട്.
മുഹമ്മദ് അജ്‌സൽ

ഈ പട്ടികയിൽ ആരാധകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് മുഹമ്മദ് അജ്‌സലിന്റെ കരാറിനെ കുറിച്ചാണ്. തന്റെ വേഗതയും കളി മികവും കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് അജ്‌സൽ.
അജ്‌സലിനെ യാതൊരു കാരണവശാലും ടീം വിടാൻ അനുവദിക്കരുത് എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മകൾ ആവശ്യപ്പെടുന്നത്. താരത്തിന്റെ കരാർ പുതുക്കുന്നത് സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നാണ് വിവരം.
നിഹാൽ സുധീഷ്

ടീമിലെ മിന്നും താരം നിഹാൽ സുധീഷിന്റെ കരാറും ഈ മാസം അവസാനിക്കുന്നു. വിങ്ങുകളിലൂടെയുള്ള നിഹാലിന്റെ മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സ് നിരയിൽ എപ്പോഴും അപകടകാരിയാണ്.
യുവതാരങ്ങളെ വളർത്തിക്കൊണ്ടു വരുന്ന ബ്ലാസ്റ്റേഴ്‌സ് നയത്തിന്റെ ഭാഗമായ നിഹാൽ ടീമിൽ തുടരുമോ എന്നത് വലിയ ചോദ്യമാണ്. പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന് നിഹാലിന്റെ പ്രകടനത്തിൽ വലിയ വിശ്വാസമുള്ളതിനാൽ കരാർ നീട്ടാൻ സാധ്യതയുണ്ട്.
പല താരങ്ങളും ക്ലബ്ബിൽ തുടരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വരും സീസണിലെ ബജറ്റും പരിശീലകന്റെ താല്പര്യവും അനുസരിച്ചായിരിക്കും അന്തിമ തീരുമാനങ്ങൾ.
കരാർ അവസാനിക്കുന്ന താരങ്ങൾ (ഒറ്റനോട്ടത്തിൽ)
- സച്ചിൻ സുരേഷ്
- മുഹമ്മദ് ജസീൻ
- ഐബാബ ദോഹലിംഗ്
- മുഹമ്മദ് ഷഹീഫ്
- സലാഹുദ്ധീൻ അദ്നാൻ
- റൗളിൻ ബോർജസ്
- ഡാനിഷ് ഫാറൂഖ്
- മുഹമ്മദ് അജ്‌സൽ
- നിഹാൽ സുധീഷ്
ALSO READ: സൂപ്പർ താരവുമായി കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ്; ഒപ്പം, മറ്റൊരു പുറത്ത് പോകലും
English Summary: Nine key players of Kerala Blasters are set to see their contracts expire by the end of this month. Under coach Ashley Westwood, the team secured safety from relegation, but the potential departure of fan favorites like Mohammed Ajsal has caused concern among the supporters regarding the next season.
