Aavesham CLUB OriginalsFootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്സിന്റെ സ്ഥിരം ഏർപ്പാട്; ഇനി ആ പരിപാടി നടക്കില്ലെന്ന് കറ്റാല

ആദ്യമായായിട്ടായിരിക്കും ഒരു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇത്തരത്തിൽ കാര്യം വെട്ടിത്തുറന്ന് പറയുന്നത്. യൂത്തിന്റെ പേരിൽ ആരാധകരെ പറ്റിച്ച് നടക്കുന്ന മാനേജ്‌മെന്റിലെ ചിലർ ഇതെങ്ങനെ സഹിക്കും എന്നതും കണ്ടറിയേണ്ടതുണ്ട്.

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ ഡേവിഡ് കറ്റാല ഇന്ന് നടത്തിയ ഒരു പ്രസ്താവന വലിയ രീതിയിൽ ചർച്ചയായിരുന്നു. സാധാരണ ഗതിയിൽ പരിശീലകരുടെ സ്ഥിരം തള്ളുകൾ ആരാധകർ കേട്ട് മടുത്തെങ്കിലും ഇന്ന് കറ്റാല നടത്തിയ പ്രസ്താവന വസ്തുതാപരമാണ്. അതിനാൽ അദ്ദേഹത്തിൻറെ വാക്കുകൾ ആരാധകർ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. കറ്റാല ഇന്ന് നടത്തിയ പ്രസ്‌താവന പരിശോധിക്കുന്നതിന് മുമ്പ് ക്ലബ്ബിന്റെ യൂത്ത് ഡിപ്പാർട്മെന്റിനെ കുറിച്ചും ചർച്ച ചെയ്യേണ്ടതുണ്ട്. എങ്കിൽ മാത്രമേ കറ്റാലയുടെ വാക്കുകൾക്ക് എത്രത്തോളം പ്രസക്തി ഉണ്ടെന്ന് മനസിലാവുകയുള്ളു…

കിരീടമില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് എല്ലായിപ്പോഴും പറഞ്ഞ് നടക്കുന്ന കാര്യമാണ് ഞങ്ങൾ ഒരുപാട് യുവതാരങ്ങളെ വളർത്തിയെടുത്തുവെന്ന്. യുവതാരങ്ങളെ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുമെന്നും കുറച്ച് കഴിഞ്ഞാൽ അവരെ വാങ്ങിയതിനേക്കാൾ ഉയർന്ന തുകയ്ക്ക് വിൽക്കാൻ കഴിയും എന്നതാണ് മാനേജ്‌മെന്റിന്റെ ഈ യുവ സ്നേഹത്തിന് പിന്നിലെ ലക്ഷ്യം.

ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനെ പിന്തുണയ്ക്കുന്ന ആരാധകരുമുണ്ട്. സോം കുമാർ മോശം പ്രകടനം നടത്തിയപ്പോൾ ‘ അവൻ ചെറുപ്പമല്ലേ, കളിച്ച് വളരട്ടെ’ എന്ന് പറഞ്ഞ ആരാധകരുണ്ട്. എന്നാൽ കളിച്ച് വളരാനുള്ള പരീക്ഷണ വേദിയല്ല ഐഎസ്എൽ. അക്കാദമികളിൽ കളിച്ച് കഴിവ് തെളിയിച്ചവർക്ക് പോരാടാനുള്ളതാണ് ഐഎസ്എൽ വേദി. പ്രത്യേകിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പോലെ വലിയ ആരാധകരുള്ള ഒരു ക്ലബിന്.

ആരാധകർ ഊണും ഉറക്കവും പണവും സമയവും ചിലവഴിച്ച് ഈ ക്ലബ്ബിനെ പിന്തുണയ്ക്കുന്നത് അവർ കിരീടം നേടുന്നത് പ്രതീക്ഷിച്ച് കൊണ്ടാണ്. ആരാധകരുടെ ആ വികാരത്തെ ഏതെങ്കിലും യുവതാരത്തിന് കളി പരീക്ഷിക്കാനുള്ള വേദിയാക്കി മാറ്റുന്നത് ഉത്തമമല്ല. പറഞ്ഞ് വരുന്നത് യുവതാരങ്ങളെ പാടെ അവഗണിക്കണം എന്നല്ല.കഴിവ് തെളിയിച്ച യുവതാരങ്ങളെയാണ് ടീമിലെ എടുക്കേണ്ടത്. അല്ലാതെ ഒരാളുടെ പ്രായം നോക്കിയോ, ക്ലബ് യുവതാരങ്ങൾക്ക് അവസരം നൽകുന്നുണ്ട് എന്ന് തെളിയിക്കാനോ ഒരാൾക്കും പ്ലെയിങ് ഇലവനിൽ സ്ഥാനം കൊടുക്കരുത്. അക്കാദമികളിൽ കളിച്ച് കഴിവ് തെളിയിച്ച മികച്ച കളിക്കാർക്ക് മാത്രമേ അവസരം നല്കാൻ പാടുള്ളു.. എങ്കിൽ മാത്രമേ, മികച്ച റിസൾട്ട് വരികയുള്ളു..

ലാമിനെ യമാൽ, ജൂഡ് ബെല്ലിങ്ങാം, എംബാപ്പെ തുടങ്ങിയവർ അക്കാദമികളിൽ കഴിവ് തെളിയിച്ച് വന്നവരാണ്. അങ്ങനെ കഴിവ് തെളിയിച്ച് വന്നവർക്ക് മാത്രമേ തന്റെ പ്ലെയിങ് ഇലവനിൽ അവസരമുള്ളു എന്നാണ് കറ്റാലയുടെ ഇന്നത്തെ വാക്കുകൾ. യുവ കളിക്കാരെ വളർത്തിയെടുക്കേണ്ടത് എന്റെ ഉത്തരവാദിത്വമല്ല, മറിച്ച് ക്ലബ്ബിന്റെ ഉത്തരവാദിത്വമാണ്. പ്രായം പരിഗണിച്ച് ഒരാളെയും ഞാൻ ടീമിൽ എടുക്കില്ല. ഏറ്റവും മികച്ചത് എന്ന് തോന്നുന്ന ഇലവനെ ഞാൻ തിരഞ്ഞെടുക്കും.. അവിടെ ആർക്കും പ്രായത്തിന്റെ പരിഗണനയില്ല എന്നാണ് കറ്റാലയുടെ വാക്കുകൾ. കഴിവുണ്ടെങ്കിൽ പ്രായം കൂടിയെന്നോ, കുറഞ്ഞൊന്നോ എന്നുള്ള രീതി കറ്റാലയ്ക്കില്ല എന്ന് സാരം.

ആദ്യമായായിട്ടായിരിക്കും ഒരു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇത്തരത്തിൽ കാര്യം വെട്ടിത്തുറന്ന് പറയുന്നത്. യൂത്തിന്റെ പേരിൽ ആരാധകരെ പറ്റിച്ച് നടക്കുന്ന മാനേജ്‌മെന്റിലെ ചിലർ ഇതെങ്ങനെ സഹിക്കും എന്നതും കണ്ടറിയേണ്ടതുണ്ട്.