സൂപ്പർ ഓവർ വരെത്തിയ ആവേശകരമായ പോരാട്ടത്തിലാണ് രാജസ്ഥാൻ റോയൽസ് ഡൽഹി കാപിറ്റൽസിനോട് കീഴടങ്ങിയത്. റെഗുലർ മത്സരത്തിൽ രാജസ്ഥാന് അനുകൂലമായിരുന്നു കാര്യങ്ങൾ.. എന്നാൽ തന്റെ അവസാന സ്പെൽ എറിയാനെത്തിയ മിച്ചൽ സ്റ്റാർക്കിന്റെ മികവിന് മുന്നിൽ രാജസ്ഥാൻ കീഴടങ്ങുകയായിരുന്നു.
എന്നാൽ രാജസ്ഥാൻ തോറ്റത് സൂപ്പർ ഓവറിലെ ചില മണ്ടത്തരങ്ങൾ കാരണമാണ്. സൂപ്പർ ഓവറിലെ റോയൽസ് നീക്കങ്ങൾ എല്ലാം പാളി. സൂപ്പർ ഓവറിൽ പോലും ഒരു പന്ത് ശേഷിക്കെ രാജസ്ഥാൻ 11 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.
രണ്ട് പ്രധാന റൺഔട്ടുകൾക്ക് വഴി വെച്ച ഹേറ്റ്മേയറിന്റെ സ്വാർത്ഥതയ്ക്കെതിരെ ആരാധകർ വിമർശനം ഉയർത്തുന്നുണ്ട്. ഇതിനിടയിൽ മറ്റൊരു കാര്യം ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മത്സരത്തിൽ രാജസ്ഥാനെ ഡ്രൈവിങ് സീറ്റിലേക്ക് എത്തിച്ചത് നിതീഷ് റാണെയുടെ വെടിക്കെട്ട് പ്രകടനമാണ്. 28 പന്തിൽ 51 റൺസ് എടുത്ത നിതീഷ് റാണെയുടെ ഇന്നിംഗ്സ് നിർണായകമായിരുന്നു. എന്നാൽ ഇത്രയും ടച്ച് കിട്ടിയ റാണെയെ രാജസ്ഥാൻ സൂപ്പർ ഓവറിൽ ഇറക്കിയില്ല എന്നതാണ് അത്ഭുതകരം.
ഹേറ്റ്മേയറിനൊപ്പം റാണയോ, ജയ്‌സ്വാളോ വരുമെന്ന് കരുതിയപ്പോഴാണ് മത്സരത്തിൽ മോശം പ്രകടനം നടത്തിയ റിയാൻ പരാഗ് എത്തുന്നത്. മത്സരത്തിൽ 11 പന്തിൽ 8 റൺസ് മാത്രം നേടിയ പരാഗ് സൂപ്പർ ഓവറിൽ മികവിലേക്ക് എത്തിയില്ല. നിതീഷ് റാണെ ഉണ്ടായിരിക്കെ പരാഗിനെ എന്തിന് രാജസ്ഥാൻ ആശ്രയിച്ചു എന്നാണ് ആരാധകരുടെ ചോദ്യം. മത്സരത്തിനിടെ കമന്റേറ്റർമാരും ഇക്കാര്യം ചോദ്യം ചെയ്തിരുന്നു.