കളിച്ച ഒമ്പത് മത്സരങ്ങളിൽ 4 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്‌സ്. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്കെയ്ക്ക് ഇനി പ്ലേയ് ഓഫ് പ്രതീക്ഷകളുമില്ല. സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ഒരു വമ്പൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സിഎസ്കെ ഇതിഹാസ താരമായ സുരേഷ് റെയ്ന.
ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയ താരങ്ങളുടെ കാര്യത്തില്‍ നായകന്‍ എം എസ് ധോണി ഇടപെട്ടിട്ടില്ലെന്നാണ് റെയ്‌നയുടെ വാക്കുകൾ. ധോണിയോട് ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹം ടീമിനാവശ്യമുള്ള നാലോ അഞ്ചോ കളിക്കാരെയെങ്കിലും നിര്‍ദേശിക്കുമായിരുന്നുവെന്നും റെയ്ന സ്റ്റാര്‍ സ്പോർട്സിനോട് പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ സീസണില്‍ നിലനിര്‍ത്തിയ താരങ്ങളെക്കുറിച്ചും ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങളെക്കുറിച്ചുമാണ് ഞാന്‍ പറയുന്നത്. ഏതൊക്കെ കളിക്കാരനെ നിലനിര്‍ത്തണമെന്ന കാര്യത്തിലോ ലേലത്തില്‍ ആരെയൊക്കെ സ്വന്തമാക്കണമെന്ന കാര്യത്തിലോ ധോണി ഇടപെട്ടിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. മുമ്പ് ഏതെങ്കിലും കളിക്കാരനെ ലേലത്തില്‍ വാങ്ങന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അക്കാര്യം ധോണിയോട് ചോദിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായിട്ടില്ലെന്നും റെയ്ന പറയുന്നു.
ചെന്നൈ ടീം മാനേജ്മെന്‍റിലെ കോര്‍ ഗ്രൂപ്പാണ് താരലലേത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇത്തരമൊരു ടീമിനെ ലേലത്തില്‍ വിളിച്ചെടുക്കുന്നതിന് മുമ്പ് എന്തായാലും ടീം മാനേജ്മെന്‍റ് ധോണിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം, ധോണിയുടെ അഭിപ്രായം തേടിയിരുന്നെങ്കില്‍ നിലനിര്‍ത്തേണ്ട വളരെ കുറച്ചു താരങ്ങളെയും ലേലത്തില്‍ ടീമിനാവശ്യമുള്ള നാലോ അഞ്ചോ കളിക്കാരെയും അദ്ദേഹം നിര്‍ദേശിക്കുമായിരുന്നു എന്ന് ഉറപ്പാണെന്നും റെയ്ന കൂട്ടിചേർത്തു.
കാലങ്ങളായി ചെന്നൈക്കായി കളിക്കുന്ന ചില കളിക്കാരുണ്ട് ടീമില്‍. പക്ഷെ എന്നിട്ടും ടീം തോറ്റുകൊണ്ടേ ഇരിക്കുന്നു. ചെന്നൈ ആകട്ടെ ഒരേ തെറ്റ് തന്നെ ആവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും റെയ്ന പറഞ്ഞു. ഇത്തവണ ഐപിഎല്ലില്‍ ടീമിലെ 27 കളിക്കാരില്‍ 20 പേരെയും ചെന്നൈ കളിപ്പിച്ചെങ്കിലും ഇതുവരെ ഒരു മികച്ച പ്ലേയിംഗ് ഇലവന്‍ കണ്ടെച്ചാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.