ആന്ദ്രേ റസ്സൽ. ഒരു കാലത്ത് ബൗളർമാരുടെ പേടി സ്വപ്‍നം. എങ്ങനെ പന്തെറിഞ്ഞാലും അതിനെ സിക്സർ തൂക്കി കെകെആറിനെ നിരവധി മത്സരങ്ങളിൽ വിജയതീരത്തെത്തിച്ച ഈ വിൻഡീസുകാരന്റെ വെടിക്കെട്ടുകൾ ആരാധകർ മറന്ന് കാണില്ല. എന്നാലിപ്പോൾ അതിന്റെ ഏഴയലത്ത് പോലുമില്ല റസ്സൽ.
12 കോടിക്കാണ് ഇത്തവണ കെകെആര്‍ മാനേജ്‌മെന്റ് 36കാരനായ വിന്‍ഡീസ് താരത്തെ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല എങ്കിലും 19 വിക്കറ്റുകളും 222 റണ്‍സും താഴ്‌മ നേടിയിരുന്നു. ഇതാണ് താരത്തെ കെകെആർ നിലനിർത്താൻ കാരണം.
എന്നാൽ ഈ സീസണിൽ പൂർണമായും നിറം മങ്ങിയിരിക്കുകയാണ് റസ്സൽ. 4, 5, 1, 7, 17, 21 എന്നിങ്ങനെയാണ് ഈ വര്‍ഷം ആറ് മത്സരങ്ങളില്‍ നിന്നായി കൊല്‍ക്കത്തയ്ക്കായി റസല്‍ നേടിയ സ്‌കോറുകള്‍. ബൗളിങ്ങിൽ ആറ് വിക്കറ്റുകൾ നേടിയെന്നതാണ് അല്പമെങ്കിലും ആശ്വാസം.
എന്നാൽ കെകെആർ നിരയിൽ റസ്സൽ മാത്രമല്ല, റിങ്കു, രമൺ ദീപ് എന്നീ കൂറ്റനടിക്കാരും ഇത്തവണ കെകെആറിൽ നിറം മങ്ങി. വൻ വില കൊടുത്ത വെങ്കടേഷ് അയ്യറും തുകയ്‌ക്കൊത്ത പ്രകടനം നടത്തുന്നില്ല.
നിലവിൽ 8 മത്സരങ്ങളിൽ ആറ് പോയിന്റുമായി കെകെആർ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. അവരുടെ പ്ലേയ് ഓഫ് പ്രതീക്ഷകൾക്കും ഏതാണ്ട് നിറം മങ്ങിത്തുടങ്ങിയിട്ടുണ്ട്.