ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായതിന് പിന്നാലെ കെകെആർ താരങ്ങൾക്ക് ദേശീയ ടീമിൽ പ്രത്യക പരിഗണന ലഭിക്കുന്നു എന്ന വിമർശനം നേരത്തെ ഉയർന്നതാണ്. എന്നാൽ ഗംഭീർ വഴി ദേശീയ ടീമിൽ കളിച്ച കെകെആർ താരങ്ങൾ മോശം പ്രകടനം നടത്തതിനാൽ ഗംഭീർ വലിയ വിമർശനങ്ങളിൽ നിന്നും ഒഴിവായിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ, ഏകദിനത്തിൽ ഇത് വരെ അരങ്ങേറ്റം നടത്താത്ത കെകെആർ താരത്തെ ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ ഗംഭീർ ശ്രമം നടത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏകദിന ക്രിക്കറ്റിൽ ഇത് വരെ അരങ്ങേറ്റം നടത്താത്ത വരുൺ ചക്രവർത്തിയെ ചാംപ്യൻസ് ട്രോഫി ടീമിൽ കളിപ്പിക്കാൻ ഗംഭീർ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. സീനിയർ താരം രവീന്ദ്ര ജഡേജയ്ക്കും മറ്റു പ്രധാന സ്പിന്നർമാർക്കും പകരം വരുണിനെ കളിപ്പിക്കാനാണു ഗംഭീറിനു താൽപര്യം. കുൽദീപ് യാദവിനെ ചാംപ്യൻസ് ട്രോഫിക്കു പരിഗണിക്കുന്നുണ്ടെങ്കിലും താരത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളാണ് വരുണിൽ ഗംഭീറിന് താൽപര്യമുണ്ടാവാൻ കാരണം.
33 വയസ്സുകാരനായ വരുൺ ചക്രവർത്തി ഇന്ത്യയ്ക്കായി 13 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 19 വിക്കറ്റുകളാണ് ഇന്ത്യൻ ജഴ്സിയിൽ താരം ഇതുവരെ വീഴ്ത്തിയിട്ടുള്ളത്. സമീപ കാലത്ത് ടി20യിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും ചാമ്പ്യൻസ് ട്രോഫി പോലുള്ള മേജർ ടൂർണമെന്റിന് പരീക്ഷണത്തിന് ഒരുങ്ങാണോ എന്നാണ് ആരാധകരുടെ ചോദ്യം.
അതേ സമയം ചാമ്പ്യൻ ട്രോഫിക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 12 വരെയാണ് ചാംപ്യൻസ് ട്രോഫി പ്രാഥമിക ടീമിനെ പ്രഖ്യാപിക്കാന്‍ സമയമുള്ളത്.
അതേ സമയം ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പ് നഷ്ടപെട്ട ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി നിർണായകമാണ്. നായകൻ രോഹിത് ശർമയുടെയും വെറ്ററൻ താരം വിരാട് കൊഹ്ലിയുടെയും അവസാന മേജർ ടൂര്ണമെന്റായിരിക്കും ചാമ്പ്യൻസ് ട്രോഫി എന്നാണ് കരുതുന്നത്.