ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് പരാജയപ്പെട്ടതോടെ രണ്ടാം ടെസ്റ്റ് ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്. പുതിയ നായകൻ ശുഭ്മാൻ ഗില്ലിനും പരിശീലകൻ ഗൗതം ഗംഭീറിനും തലയുയർത്തി നിൽക്കാൻ അടുത്ത ടെസ്റ്റിൽ വിജയം അനിവാര്യമാണ്. ജൂലൈ രണ്ടിന് ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് രണ്ടാമങ്കം ആരംഭിക്കുക. എന്നാൽ രണ്ടാമങ്കം ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്ക്ക് നിരാശ നൽകുന്ന 3 ഘടകങ്ങൾ കൂടിയുണ്ട്. അവ ഏതൊക്കെയാണ് പരിശോധിക്കാം…
ജസ്പ്രീത് ബുമ്രയുടെ അഭാവം
രണ്ടാം ടെസ്റ്റിൽ ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ബുംറ 3 മത്സരങ്ങൾ മാത്രമേ കളിക്കുകയുള്ളു എന്ന് പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കിയിരുന്നു. ഒന്നിടവിട്ട മത്സരങ്ങളിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയങ്കിൽ ബുംറ രണ്ടാം ടെസ്റ്റിൽ കളിക്കില്ല. താരം രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന് ചില ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ടാം ടെസ്റ്റിൽ ബുംറ കളിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് അത് വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.
ജോഫ്ര ആർച്ചർ
രണ്ടാം ടെസ്റ്റിൽ ഇംഗ്ലീഷ് നിരയിൽ ജോഫ്ര ആർച്ചർ തിരിച്ചെത്തും. താരത്തെ രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡിൽ ഇംഗ്ലണ്ട് ഉൾപ്പെടുത്തിയിരുന്നുണ്ട്. ഇംഗ്ലീഷ് പിച്ചിൽ ഏറെ അപകടം വിതയ്ക്കുന്ന ആർച്ചർ ടീമിലെത്തുന്നത് ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കും.
കണക്കിലെ കളികൾ
രണ്ടാം മത്സരം നടക്കുന്ന എഡ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് വളരെ മോശം റെക്കോർഡാണുള്ളത്. ഈ ഗ്രൗണ്ടില്‍ ഇതുവരെ ഒരു ടെസ്റ്റില്‍ പോലും ഇന്ത്യക്കു ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ചരിത്രം. എട്ടു ടെസ്റ്റുകളിലാണ് ഇംഗ്ലണ്ടുമായി ഇന്ത്യ ഇവിടെ ഏറ്റുമുട്ടിയത്. ഇതില്‍ ഏഴിലും ഇന്ത്യ പരാജയം സമ്മതിച്ചപ്പോള്‍ ഒന്ന് സമനിലയില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഏക ആശ്വാസം.1986ലാണ് ഈ ഗ്രൗണ്ടില്‍ ഇംഗ്ലീഷ് ടീമിനെ സമനിലയില്‍ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കു കഴിഞ്ഞത്. അതു മാറ്റി നിര്‍ത്തിയാല്‍ എഡ്ബാസ്റ്റണില്‍ ഇന്ത്യയുടെ റെഡ് ബോള്‍ ക്രിക്കറ്റിലെ പ്രകടനം പരിതാപകരമാണ്.
എഡ്ബാസ്റ്റണില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് മാത്രമല്ല, ബാറ്റിങ് പ്രകടനവും വളരെ മോശമാണെന്നു കണക്കുകള്‍ പറയുന്നു. ഇതുവരെ ഇവിടെ കളിച്ചിട്ടുള്ള 16 ഇന്നിങ്‌സുകളില്‍ വെറും ഒരിക്കല്‍ മാത്രമേ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യക്കായിട്ടുള്ളൂ.
ALSO READ: ആർസിബിയും സിഎസ്കെയുമൊന്നുമല്ല;ആ ടീമിനായി എനിക്ക് കളിക്കണം; ആഗ്രഹം വ്യകത്മാക്കി പൃഥ്വി ഷാ