കേരളാ ബ്ലാസ്റ്റേഴ്‌സ് അമേ റാണവാഡേയുടെ സൈനിങ് പൂർത്തീകരിച്ചിരിക്കുകയാണ്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുകയാണ്. എന്നാൽ സൈനിങ് പ്രഖ്യാപിച്ചതിന് പിന്നാലെ അതിനെ പറ്റി നെഗറ്റീവായ ഒരു വശം എഴുതേണ്ടി വരുന്നതിൽ പ്രയാസമുണ്ട്. എങ്കിലും ഈ സൈനിങ്ങിൽ ബ്ലാസ്റ്റേഴ്സിന് സംഭവിച്ച വലിയ പിഴവ് ആരാധകർ മനസിലാക്കേണ്ടതുണ്ട്.. എന്താണ് ആ പിഴവ്? പരിശോധിക്കാം..
മുംബൈ സിറ്റി എഫ്സിയിൽ തകർത്ത് കളിച്ച അമേയുടെ പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിലും നമ്മുക്ക് കാണാനാവുമോ എന്ന് ചോദിച്ചാൽ പൂർണമായും ‘ഇല്ലാ’ എന്ന ഉത്തരം തന്നെ നൽകാനാവും. കാരണം താരത്തിന് ബാധിച്ച പരിക്ക് തന്നെയാണ്. 2022-ലെ ഡ്യൂറന്റ് കപ്പ് സെമിഫൈനലിൽ മുഹമ്മദൻ എസ്‌സിക്കെതിരായ മത്സരത്തിൽ കാൽമുട്ടിന് പരിക്കേൽക്കുകയും ആ സീസൺ നഷ്ടമാവുകയും ചെയ്ത താരമാണ് അമേ.
2022 ലെ പരിക്കും ഇപ്പോഴത്തെ സൈനിങ്ങും തമ്മിൽ എന്ത് ബന്ധമെന്ന് ചോദിച്ചാൽ, ഫുട്ബാളിൽ അതിന് ബന്ധമുണ്ട്. ഫുട്ബോൾ കളിക്കാർക്കിടയിൽ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു പരിക്കാണ് കാൽമുട്ടിനേൽക്കുന്ന പരിക്ക്. ഒരിക്കൽ കാൽമുട്ടിന് പരിക്കേറ്റ താരത്തിന് വീണ്ടും പരിക്കേൽക്കാനുള്ള സാധ്യതകളുണ്ടെന്ന് മാത്രമല്ല, ഇത്തരത്തിൽ പരിക്കേറ്റ താരങ്ങളുടെ പ്രകടനം മുമ്പത്തതിനെക്കാൾ നിലവാരം കുറഞ്ഞതായും കാണാൻ സാധിക്കും.
കാൽമുട്ടിന് പരിക്കേറ്റ താരങ്ങൾക്ക് വീണ്ടും ആ പരിക്ക് വരാതിരിക്കാൻ പ്രകടനത്തിൽ ചില അഡ്ജസ്റ്മെന്റുകൾ നടത്തേണ്ടി വരും. അത് മൂലം അവർക്ക് പഴയത് പോലെ തിളങ്ങാനും സാധിക്കാറില്ല. അമേയുടെ കാര്യത്തിൽ മാത്രമല്ല, കാൽമുട്ടിന് ഗുരുതരമായി പരിക്കേൽക്കുന്ന താരങ്ങളുടെ അവസ്ഥ ഏതാണ്ട് ഇത് തന്നെയാണ് ( ഗൂഗിളിൽ ഇതുമായി ബന്ധപ്പെട്ട നിരവധി ആർട്ടിക്കിളുകൾ നമ്മുക്ക് കാണാനാവും)
2022 ൽ പരിക്കേറ്റ താരത്തിന് 255 ദിവസങ്ങളാണ് കളിക്കളത്തിൽ നിന്നും മാറിനിൽക്കേണ്ടി വന്നത്. പരിക്കേറ്റ തൊട്ടടുത്ത സീസണിൽ താരത്തെ മുംബൈ ഒഡീഷയ്ക്ക് ലോണിൽ അയക്കുകയും ചെയ്തു. മുംബൈയിൽ താരം നടത്തിയ പ്രകടനവും ഒഡീഷയിലെ താരത്തിന്റെ പ്രകടനവും പരിശോധിച്ചാൽ ഈ പരിക്ക് താരത്തിന്റെ പ്രകടനത്തിന് എത്രമാത്രം വ്യത്യാസം ഉണ്ടാക്കി എന്നത് മനസിലാക്കൻ സാധിക്കും.
