ഒട്ടേറെ പ്രതിസന്ധികൾക്കും വിമർശനങ്ങൾക്കുക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14ന് ആരംഭിക്കുമെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു കഴിഞ്ഞു. സീസൺ ആരംഭിക്കുമെന്ന് കായികമന്ത്രി പ്രഖ്യാപ്പിച്ചു കഴിഞ്ഞുവെങ്കിലും, ഇതുവരെ ഐഎസ്എലിലെ എല്ലാ ക്ലബ്ബുകളും പങ്കെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാൾ എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ജംഷഡ്പൂർ എഫ്‌സി, പഞ്ചാബ് എഫ്‌സി, മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഇന്റർ കാശി എഫ്‌സി എന്നി ഏഴ് ക്ലബ്ബുകളാണ് ഐഎസ്എൽ പങ്കെടുക്കാൻ സമ്മതം അറിയിച്ചിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈൻ എഫ്സി, എഫ്സി ഗോവ, ബംഗളുരു എഫ്സി, ഒഡിഷ എഫ്സി തുടങ്ങിയ ക്ലബ്ബുകൾ ഇതുവരെ സീസണിൽ പങ്കെടുക്കാൻ സമ്മതം മൂളിയിട്ടില്ല. ചില സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരാത്തത് കൊണ്ടാണ് ഈ ക്ലബ്ബുകൾ ഇതുവരെ പങ്കാളിത്തം ഉറപ്പിക്കാത്തത്.
കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾ നിലവിൽ താരങ്ങളോട് സാമ്പത്തിക കാര്യങ്ങളിൽ ഇളവ് വരത്തണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്തിരുന്നാലും ബാക്കി ടീമുകളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.
