ഇന്ത്യ ഏറെ നിർണായകമായ ഇംഗ്ലീഷ് പാരമ്പരയ്ക്കായി ഒരുങ്ങുകയാണ്. വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച സാഹചര്യത്തിൽ പുതിയ നായകൻ ശുഭ്മാൻ ഗില്ലിനും പരിശീലകൻ ഗംഭീറിനും കഴിവ് തെളിയിക്കാൻ ഈ പരമ്പര ഏറെ നിർണായകമാണ്. നിർണായകമായ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ ഇന്ത്യൻ സ്പിന്നർ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് അരുണ്‍.
കുൽദീപ് യാദവിനെയാണ് ഭരത് അരുൺ വാനോളം പുകഴ്ത്തിയിരിക്കുന്നത്. കുല്‍ദീപിന്റെ കഴിവുകളെ കുറിച്ച് പറഞ്ഞ അദ്ദേഹം ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിക്കുമെന്നും കൂട്ടിച്ചേർത്തു.
‘റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് എല്ലായ്‌പ്പോഴും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍. പിച്ചില്‍ അല്പം ഈര്‍പ്പം ഉള്ളപ്പോള്‍ പോലും, റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ചില അനുകൂല സാഹചര്യങ്ങളുണ്ടാകും. ഫാസ്റ്റ് ബൗളര്‍മാരുടെ പന്തേറ് കൊണ്ട് പിച്ചിലുണ്ടാകുന്ന റഫ് സ്പേസുകളും റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യും.
എന്നിരുന്നാലും, ഈ റഫ് സ്പേസസ് ഉപയോഗപ്പെടുത്തുന്നത് ഒരു കല തന്നെയാണ്. അത്തരം ബൗളര്‍മാരെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഷെയ്ന്‍ വോണിനെ പെട്ടെന്ന് ഓര്‍മ വരും. അദ്ദേഹത്തിന് സമാനമായ രീതിയില്‍, ഇംഗ്ലണ്ടില്‍ വിജയിക്കാന്‍ ആവശ്യമായ കഴിവുകള്‍ കുല്‍ദീപിനുണ്ട്. നിലവിലെ ഇന്ത്യന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്‍റിന് എക്സ്പീരിയന്‍സ് കുറവാണെങ്കിലും, മികച്ച പൊട്ടന്‍ഷ്യലുണ്ട്,’ ഭരത് അരുണ്‍ റെവ്‌സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
2018ല്‍ ഒരു മത്സരത്തില്‍ മാത്രമാണ് കുല്‍ദീപ് നേരത്തെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ചിട്ടുള്ളത്. ആ മത്സരത്തില്‍ താരത്തിന് വിക്കറ്റൊന്നും നേടാൻ സാധിച്ചില്ല.എന്നാല്‍ ഇത്തവണ ലോര്‍ഡ്, ഓവല്‍ പോലുളള ഗ്രൗണ്ടുകളില്‍ അദ്ദഹത്തിന് നറുക്ക് വീഴാനുളള സാധ്യതയുണ്ട്.