കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജനുവരിയിലെ ട്രാൻസ്ഫർ നീക്കങ്ങളും കാത്തിരിപ്പാണ്. ഇതിനോടകം ഈ ജനുവരിയിൽ 4 താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ഇത് വരെ ആരും ക്ലബ്ബിൽ എത്തിയിട്ടില്ല. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ നീക്കങ്ങൾ അനുസരിച്ച് ജനുവരി ട്രാൻസ്ഫർ വിൻഡോ പാളാനുള്ള എല്ലാ സാധ്യതകളുമുണ്ട്. കാരണം കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സിന് സംഭവിച്ച അതേ പിഴവ് തന്നെയാണ് ഇപ്പോഴും ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് നമ്മുക്ക് കാണാൻ സാധിക്കുന്നത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ദിമിയെ കൈവിട്ട കേരളാ ബ്ലാസ്റ്റേഴ്‌സ് ദിമിക്ക് വേണ്ടിയുള്ള പകരക്കാരന് വേണ്ടി നീണ്ട നാളത്തെ അന്വേഷണമാണ് നടത്തിയത്. ദീർഘ നാളത്തെ അന്വേഷണത്തോനൊടുവിലെ വലിയ ചർച്ചകൾക്ക് ശേഷമാണ് ദിമിയുടെ പകരക്കാരനായി ജീസസ് ജിംനസിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. എന്നാൽ ജീസസിന് വേണ്ടി വലിയ ശ്രമങ്ങൾ നടത്തിയതോടെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ജീക്സൺ സിങ്ങിന് പറ്റിയ പകരക്കാരനെ നമ്മുക്ക് കണ്ടെത്താനായില്ല. കണ്ടെത്താൻ സമയം കിട്ടിയില്ല എന്നതാണ് മറ്റൊരു വാസ്തവം.
ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ സമാനരീതിയിലാണ്. വിദേശ മധ്യനിര താരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നടത്തുന്നത് വലിയ ചർച്ചകളാണ്. ഈ ചർച്ച കഴിഞ്ഞ് താരത്തെ സ്വന്തമാക്കുമ്പോൾ ട്രാൻസ്ഫർ വിൻഡോയിൽ മറ്റ് താരങ്ങൾക്കായി സമയം കണ്ടെത്താൻ കഴിയുമോ എന്നത് ആശങ്കയാണ്.
ഒന്നോ, രണ്ടോ പ്രൈം ടാർഗറ്റുകൾക്ക് പിന്നാലെ പോയി സമയം കളഞ്ഞാൽ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയും വെള്ളത്തിലാകുമെന്ന് ഉറപ്പാണ്. ഇതിനോടകം ട്രാൻസ്ഫർ വിൻഡോ ആരംഭിച്ച് എട്ട് ദിവസങ്ങൾ പിന്നിടുകയാണ്. അടുത്ത സീസണിലേക്കായി ബികാഷ് യുംനത്തിനെ സ്വന്തമാക്കി എന്നല്ലാതെ മറ്റൊരു ശുഭവാർത്തയും ക്ലബ്ബിനില്ല.
പ്രബീർ ദാസും രാഹുൽ കെപിയും ക്ലബ് വിട്ട സാഹചര്യത്തിൽ റൈറ്റ് ബാക്കിലെക്കും റൈറ്റ് വിങ്ങിലേക്കും നമ്മുക്ക് താരങ്ങൾ ആവശ്യമാണ്. പ്രൈം ടാർഗറ്റുകൾക്ക് പിന്നാലെ പോയാൽ ഈ പൊസിഷനിലേക്ക് ആളെ കിട്ടുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.