കളിച്ചിരുന്ന സമയത്ത് ഒരു സെന്റർ ബാക്ക് താരമായതിനാൽ തന്നെ, അതിന്റെ കാർക്കശ്യം ഡേവിഡ് കറ്റാല ഹിമെനെയെന്ന ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനുമുണ്ട്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുക, ടീമിന്റെ ഉയർച്ചയ്ക്കായി തനിക്ക് കഴിയാവുന്നതെല്ലാം ചെയ്യുക..ഒരു പരിശീലകന് വേണ്ട ഗുണനിലവാരങ്ങൾ ആവുവോളം ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് അതൊരു തലവേദനയാണ്.
കാലമിത്രയോളം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നടത്തിയിരുന്നത് പൊള്ളയായ വാഗ്‌ദാനങ്ങൾ മാത്രമാണ്. യുവതാരങ്ങളെ വളർത്തിയെടുക്കുന്നു എന്ന പേരിൽ കുറഞ്ഞ വിലയ്ക്ക് താരങ്ങളെ വാങ്ങി,അവർക്ക് ഡിമാൻഡ് വർധിക്കുമ്പോൾ ഉയർന്ന തുകയ്ക്ക് വിൽക്കുക എന്ന ബിസിനസ് തന്ത്രമാണ് ഇത് വരെ ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നത്. മികച്ച താരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞ് പരിശീലകരെ കബളിപ്പിച്ച് ഒടുവിൽ ടീം തോൽക്കുമ്പോൾ എല്ലാം പരിശീലകന്റെ തലയിലിട്ട് പരിശീലകനെ ബലിയാടാക്കി പുറത്താക്കുന്ന മാനേജ്‌മെന്റ് സമീപനം ഇനിയും ആവർത്തിക്കുമോ എന്നറിയില്ല, എങ്കിലും പുതിയ പരിശീലകൻ കറ്റാലയ്ക്ക് മുന്നിൽ ഈ തന്ത്രങ്ങളൊന്നും അത്ര വേഗത്തിൽ മാനേജ്‌മെന്റിന് വില പോവില്ല.
പരിശീലന കളരിയിൽ പലയിടത്ത് നിന്നും പുറത്താക്കപ്പെട്ട ചരിത്രം കൂടിയുണ്ട് കറ്റാലയ്ക്കുണ്ട്. ടീമിന്റെ തോൽവികൾ മാത്രമല്ല അതിന് കാരണം, വരച്ച വരയിൽ നിന്ന് ശീലമില്ലാത്തതിനാൽ മാനേജ്‌മെന്റിന്റെ പിന്തുണയും പലപ്പോഴും അദ്ദേഹത്തിന് ലഭിക്കാറില്ല. അതിനാൽ ടീം പരാജയപ്പെടുമ്പോൾ മാനേജ്‌മെന്റിന്റെ പിന്തുണ ലഭിക്കാത്ത അദ്ദേഹം പുറത്താക്കപ്പെടുകയും ചെയ്യുന്നു. എന്ത് കൊണ്ട് മാനേജ്‌മെന്റിന്റെ പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്ന് ചോദിച്ചാൽ, അതിനുള്ള ഉത്തരം അദ്ദേഹത്തിൻറെ കാർക്കശ്യം തന്നെയാണ്…
സൗമ്യമായ പെരുമാറ്റത്തിനുടമയായ അദ്ദേഹം വളരെ കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിയാണ്. എന്നാൽ പരിശീലന വേളയിൽ ഞാൻ കർക്കശക്കാരനാണെന്നും വളരെ പെട്ടെന്ന് ദേഷ്യപ്പെടുകയും ചെയ്യാറുണ്ടെന്ന് തുറന്ന് സമ്മതിക്കുന്ന കറ്റാല അധ്വാനമില്ലാത്ത, സമർപ്പണമില്ലാത്ത താരങ്ങളെ തനിക്ക് ആവശ്യമില്ലെന്നും കൂട്ടിചേർക്കുന്നുണ്ട്. അതായത് കറ്റാല പരിശീലകനാവുമ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് അവരുടെ 100 ശതമാനവും ക്ലബിന് നൽകേണ്ടതുണ്ട്. എന്നാൽ ഈ ഉത്തരവാദിത്വം കളിക്കാർക്ക് മാത്രമല്ല, മാനേജ്‌മെന്റിനുമുണ്ട്.
ഇവാൻ ആശാന് ഏത് താരത്തെ കൊടുത്താലും അദ്ദേഹം ആ താരത്തെ ഉപയോഗിക്കും. എന്നാൽ സ്റ്റാറേ അങ്ങനെയായിരുന്നില്ല.. അദ്ദേഹത്തിന് അനുയോജ്യരായ കളിക്കാറുണ്ടെങ്കിൽ മാത്രമേ അദ്ദേഹത്തിന് വിജയിക്കാൻ കഴിയുകയുള്ളു.. അതാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ പരാജയമാവാൻ കാരണം. കറ്റാലയും ആ ഗണത്തിൽ പെടുന്ന പരിശീലകനാണ്. ഫിസിക്കലും ടെക്നിക്കലും ഉപയോഗിച്ച് കളി മെനയുന്ന പരിശീലകനാണ് കറ്റാല. അതിനാൽ അദ്ദേഹത്തിന് അത്തരത്തിലുള്ള താരങ്ങളെ കൊണ്ടെത്തിക്കേണ്ടത് മാനേജ്‌മെന്റിന്റെ ദൗത്യമാണ്. അതിന് മാനേജ്‌മെന്റിന് സാധിച്ചില്ല എങ്കിൽ കറ്റാലയുടെ കാർക്കശ്യത്തിന് മാനേജ്‌മെന്റും ഇരയാവും. അങ്ങനെയാണ് മുൻ ചരിത്രം..
അടുത്ത സീസണിൽ ടീം പൊളിച്ചു പണിയുമെന്ന് പറഞ്ഞ കറ്റാല, യുവതാരങ്ങളെ കുറിച്ചുള്ള നിലപാടും ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്. യുവതാരങ്ങളെ വളർത്തിയെടുക്കുക എന്നത് എന്റെ ജോലിയല്ല, അത് ക്ലബ്ബിന്റെ ജോലിയാണ്, ഞാൻ പ്രായം നോക്കിയല്ല താരങ്ങളെ തിരഞ്ഞെടുക്കുന്നത്..മികച്ച താരങ്ങളെയാണ് എനിക്ക് ആവശ്യം എന്ന് അദ്ദേഹം പറയുമ്പോൾ, യുവതാരങ്ങളെ കുറഞ്ഞ ചിലവിൽ വാങ്ങിക്കുന്ന സ്കിൻകിസിന്റെ പഴയ രീതി ഇനി നടക്കില്ലെന്ന് കൂടിയാണ് കറ്റാലയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. എന്തായാലും കറ്റാലയുടെ കീഴിൽ നിർണായകമായ ഒരു സീസണിലൂടെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് കടന്ന് പോകുക. പതിവ് പറ്റിപ്പ് രീതി കറ്റാലയ്ക്ക് മുന്നിൽ നടക്കില്ല എന്ന് വ്യക്തമാവുകയാണ്.