കേരളാ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ 12 വർഷത്തെ ഐ.എസ്.എൽ യാത്രയിൽ മാനേജ്മെന്റ് തലത്തിൽ എടുത്ത ചില തീരുമാനങ്ങൾ എന്നും ആരാധകർക്കിടയിൽ വലിയ അമർഷത്തിനും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
രണ്ടാം സീസണിൽ സൂപ്പർ താരം ഇയാൻ ഹ്യൂമിനെ നിലനിർത്താതെ ഒഴിവാക്കിയത് മുതൽ അൽവാരോ വാസ്ക്കസ്, ജോർജ്ജ് പെരേര ഡയസ്, ജീക്സൺ സിങ്, പ്രഭ്സുഖാൻ സിങ് ഗിൽ, സഹൽ അബ്ദുൽ സമദ് തുടങ്ങിയ മികച്ച കളിക്കാരെ ടീമിൽ നിന്ന് പടിയിറക്കിയത് വരെ ആ മണ്ടത്തരങ്ങളുടെ നീണ്ട ലിസ്റ്റിലുണ്ട്.
എന്നാലിപ്പോൾ സമീപകാലത്ത് ബ്ലാസ്റ്റേഴ്സ് കാണിച്ച മറ്റൊരു വലിയ വീഴ്ചയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

മലയാളി സഹോദരങ്ങളായ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും കാര്യത്തിലാണ് ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടിയായ ആ തീരുമാനം സംഭവിച്ചത്.
നിലവിൽ മറ്റൊരു ഐഎസ് എൽ ക്ലബായ സ്പോർട്ടിങ് ഡൽഹിക്ക് വേണ്ടി മുഹമ്മദ് ഐമൻ നടത്തുന്ന തകർപ്പൻ പ്രകടനമാണ് ആരാധകരെ പഴയ ആ മണ്ടത്തരം വീണ്ടും ഓർമ്മിപ്പിക്കാൻ കാരണം.
2021-ലാണ് ഐമനും അസ്ഹറും ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ ക്ലബ്ബിലേക്ക് എത്തുന്നത്. തൊട്ടടുത്ത വർഷം തന്നെ മികച്ച പ്രകടനത്തിന്റെ മികവിൽ ഇരുവരും സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
ടീമിൽ ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. പ്രത്യേകിച്ച് വിങ്ങുകളിലൂടെ വേഗത്തിൽ കുതിക്കാനും എതിരാളികളെ അതിമനോഹരമായി ഡ്രിബിൾ ചെയ്ത് മറികടക്കാനും മിടുക്കുള്ള അയ്മന്റെ കളി രീതി ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യൻ ഫുട്ബോളിന്റെയും ബ്ലാസ്റ്റേഴ്സിന്റെയും ഭാവി വാഗ്ദാനങ്ങളായി ഇരുവരും വളരുമെന്ന് ആരാധകർ ഉറച്ചു വിശ്വസിച്ചിരിക്കുമ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ സീസണിന് തൊട്ടുമുമ്പ് ഇരുവരെയും ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡൽഹിക്ക് കൈമാറിയത്.
മികച്ച താരങ്ങളെ മറ്റ് ക്ലബ്ബുകൾക്ക് നൽകുന്നത് ഫുട്ബോളിൽ സാധാരണ സംഭവമാണെങ്കിലും, ഈ കൈമാറ്റത്തിൽ ഒരു രൂപ പോലും ട്രാൻസ്ഫർ ഫീ വാങ്ങാതെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇരുവരെയും റിലീസ് ചെയ്തത് എന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.
സ്വന്തം ആഗ്രഹപ്രകാരമാണ് താരങ്ങൾ ക്ലബ് വിട്ടതെന്നതിനാൽ റിലീസ് ചെയ്യുക എന്നതല്ലാതെ ബ്ലാസ്റ്റേഴ്സിന് മുന്നിൽ മറ്റു വഴികൾ ഉണ്ടായിരുന്നില്ല.
എങ്കിലും ഡൽഹിയിലേക്ക് പോകുന്ന സമയത്ത് ഇരുവർക്കും ബ്ലാസ്റ്റേഴ്സുമായി ദീർഘകാലത്തെ കരാർ നിലവിലുണ്ടായിരുന്നു.
ഒരു കളിക്കാരന് ക്ലബ്ബുമായി കരാറുള്ളപ്പോൾ മറ്റ് ക്ലബ്ബിലേക്ക് പോവുകയാണെങ്കിൽ സ്വാഭാവികമായും വലിയൊരു തുക ട്രാൻസ്ഫർ ഫീയായി ഈടാക്കാൻ ക്ലബ്ബിന് നിയമപരമായ അവകാശമുണ്ട്.
എന്നാൽ താരങ്ങളുടെ താല്പര്യം മാത്രം പരിഗണിച്ച് അവരെ വെറുതെ വിട്ടുകൊടുക്കുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തത്.
അന്ന് കുറഞ്ഞപക്ഷം ട്രാൻസ്ഫർ ഫീ എങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കിൽ, പ്രത്യേകിച്ച് ഐമന്റെ ട്രാൻസ്ഫറിലൂടെ കോടികളുടെ മൂല്യമുള്ള വൻ തുക ബ്ലാസ്റ്റേഴ്സ് ഖജനാവിലേക്ക് എത്തുമായിരുന്നു.
മാനേജ്മെന്റിന്റെ ഈ തീരുമാനം കാരണം വൻ തുക സ്വന്തമാക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചത്.
ALSO READ:
- ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റത്തിൽ ട്വിസ്റ്റ്: പുതിയ ഉടമകളെത്താൻ വൈകും, കോടതിയുടെ നീക്കവും നിർണായകം
- ജംഷദ്പൂരിന് പകരക്കാർ?; ഐഎസ്എല്ലിൽ പുതിയ ടീമിനെ ഉൾപ്പെടുത്താൻ എഐഎഫ്എഫ്: വരുന്നത് ഗോവൻ ലെജൻഡറി ക്ലബ്
- ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകളിൽ മലബാറിൽ നിന്നുള്ള ബിസിനസ് ഗ്രൂപ്പും: ക്ലബ്ബിന്റെ ആസ്ഥാനം മാറ്റാൻ ആലോചന
English Summary: Fans are criticising Kerala Blasters management for releasing young stars Mohammed Aimen and Mohammed Azhar without charging a transfer fee. Despite valid long-term contracts, the club let them join Sporting Delhi for free, missing out on substantial Kerala Blasters Transfer News revenue.
CONTENT: Kerala Blasters Transfer News
